വടക്കഞ്ചേരി: അപകടത്തില്‍പ്പെട്ട ജീവന് നഷ്ടമാകുമെന്ന് തോന്നിയപ്പോള്‍ ദൈവത്തെപ്പോലെ എത്തി ജീവിതം തിരികെ തന്ന സനീഷിനെ കാണാന്‍ കുടുംബ സമേതം ശ്രീനി എത്തി. ഒരു ജന്മം മുഴുവന്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തത്രയും നന്ദിയും കടപ്പാടുമാണ് സനീഷിനോട് ശ്രീനിവാസനുള്ളത്.
2020 ഒക്ടോബര്‍ 27 ചൊവ്വയായിരുന്നു ആ അപകടം സംഭവിച്ചത്. അന്നു പത്രമെടുക്കാന്‍ പോയപ്പോള്‍ പ്ലാഴി റോഡിലെ വളവില്‍ കാട്ടുപന്നി വട്ടം ചാടിയതോടെ ശ്രീനിവാസന്റെ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു, റോഡില്‍ തലയിടിച്ചുവീണ് ബോധം മറഞ്ഞു.
ചോരവാര്‍ന്നൊഴുകി റോഡില്‍ കിടന്ന ശ്രീനിവാസനെ കണ്ടിട്ടും കാണാത്ത പോലെ വാഹനങ്ങള്‍ പലതും കുതിച്ചുപാഞ്ഞു. എന്നാല്‍ കഴനി കല്ലേപ്പുള്ളി പൂവ്വക്കോട് വീട്ടില്‍ സ്വാമിനാഥന്റെയും സരസ്വതിയുടെയും മകന് സനീഷ് (32) ജോലിക്കായി ബൈക്കില്‍ പോകുമ്പോഴാണു റോഡില്‍ കിടക്കുന്നയാളെ കണ്ടത്.
അല്പം മുന്നോട്ടുപോയെങ്കിലും വീണ്ടും തിരിച്ചെത്തി പരിശോധിച്ചപ്പോഴാണു തല പൊട്ടി ചോരയൊഴുകുന്ന നിലയില്‍ അജ്ഞാതനെ കാണുന്നത്. കോവിഡ് രൂക്ഷമായ സമയമായിട്ടും മറ്റൊന്നും ചിന്തിക്കാതെ പരുക്കേറ്റയാളെ സഹായിക്കാന്‍ തയാറായി.
റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്കു കൈകാണിച്ചെങ്കിലും പലരും നിര്‍ത്താതെ പോയി. ഇതോടെ സനീഷ് ബൈക്ക് റോഡിനു കുറുകെയിട്ടു. പിന്നീടെത്തിയ ഓട്ടോറിക്ഷ നിര്‍ത്തിച്ച് പരുക്കേറ്റ ശ്രീനിവാസനെ പഴയന്നൂര്‍ ആശുപത്രിയിലെത്തിച്ചു. പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചശേഷമാണ് സനീഷ് ഗ്രാനൈറ്റ് കമ്പനിയിലേക്കു ജോലിക്കായി പോയത്.
വീട്ടുകാരെത്തി വിദഗ്ധ ചികിത്സയ്ക്കായി ശ്രീനിവാസനെ ഒറ്റപ്പാലത്തെ ആശുപത്രിയിലേക്കു മാറ്റി.തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ശ്രീനിവാസന് സുഖപ്പെട്ടതോടെയാണ് ദൈവദൂതനെപ്പോലെ എത്തി രക്ഷകനായ സനീഷിനെക്കുറിച്ചു മറ്റുള്ളവര്‍ അറിയുന്നത്.
ആശുപത്രിയില്‍നിന്നു ഫോണ്‍ നമ്പര്‍ കണ്ടുപിടിച്ച് കഴിഞ്ഞ ദിവസം ഇവര്‍ കുടുംബസമേതം സനീഷിന്റെ വീട്ടില്‍ നന്ദി പറയാനെത്തി. അപ്പോഴാണു മുന്‍പു നടന്ന വാഹനാപകടത്തില്‍ റോഡില്‍ ചോരവാര്‍ന്നു മരിച്ച തന്റെ സുഹൃത്തിനെക്കുറിച്ച് സനീഷ് പറഞ്ഞത്.
അന്ന് ആരെങ്കിലും ഒരുകൈ സഹായിച്ചിരുന്നെങ്കില്‍ ഒരു കുടുംബം രക്ഷപ്പെടുമായിരുന്നു. അന്നു മുതല്‍ റോഡില്‍ അപകടത്തില്‍പെടുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ സനീഷ് മുന്പിലുണ്ട്. ഇതേ റോഡില്‍ അപകടത്തില്‍പെട്ട 2 പേരെ ആശുപത്രിയിലെത്തിച്ചു ജീവിതത്തിലേക്കു തിരികെക്കൊണ്ടുവന്ന സംഭവവും സനീഷ് പങ്കുവച്ചു.