കുടുംബം പോറ്റാന്‍ ഓടിച്ച ബസ് ഒടുവില്‍ സ്വന്തമാക്കി പത്തൊമ്പതുവയസ്സുകാരി. കൊല്‍ക്കത്തയില്‍ നിന്നുള്ള കല്പന മണ്ടോള്‍ കൗമാരക്കാരിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളുണ്ടാെങ്കിലും ഇതിലൊന്നും തളരാതെ മുന്നോട്ടു പോയ കല്പന യുവാക്കള്‍ക്ക് ഒരു മാതൃക കൂടിയാവുകയാണ്.
കല്പനയുടെ പിതാവ് ഓടിച്ചിരുന്ന വാഹനം 2014ല്‍ അപകടത്തില്‍പ്പെടുകയും അദ്ദേഹത്തിന്റെ കാലുകള്‍ക്ക് പരുക്ക് ഏല്ക്കുകയും ചെയ്തതോടെ കുടുംബം പ്രതിസന്ധിയിലായി. ഇതിന് പിന്നാലെയാണ് കുടുംബം പോറ്റാന്‍ കല്‍പ്പന ഇറങ്ങിയത്. തന്നെ ആശ്രയിക്കുന്ന കുടുംബത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അച്ഛന് ഓടിച്ചിരുന്ന ബസിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കല്പന എത്തിയത്.
also read: കേരളത്തിലേയ്ക്ക് സിമന്റുമായി വന്ന ലോറി 50 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം
പ്രതിസന്ധിയില്‍ തളരാതെ മുന്നോട്ടു പോയ ഈ പത്തൊമ്പതുകാരി ഇപ്പോള്‍ താന്‍ ഓടിക്കുന്ന വാഹനത്തിന്റെ ഉടമ കൂടിയായിരിക്കുകയാണ്. നോര്‍ത്ത് 24 പര്‍ഗാനാസിലെ നൗപറയ്ക്കും എസ്പ്ലനേഡിനും ഇടയില്‍ റൂട്ട് 34സിയില്‍ ഓടുന്ന ഈ ബസ് കല്പനയുടെ കുടുംബം 4,40,000 രൂപയ്ക്കാണ് വാങ്ങിയത്.
ബസിന്റെ ഉടമയ്ക്ക് മാസം തോറും തവണകളായി പണമടച്ചു വരികയായിരുന്നു. ഇതിനകം രണ്ട് ലക്ഷം രൂപയോളം അടച്ചെങ്കിലും ബാക്കി തുക കുടിശ്ശികയായി. എന്നാല്‍, ഇപ്പോള്‍ കല്പനയെ കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ട് എല്‍ഐസി ഉദ്യോഗസ്ഥരുടെ ഒരു സംഘടനയായ ഇന്‍ഷൂറന്‍സ് കെയര്‍ ഇവരുടെ സഹായത്തിന് എത്തിയിരിക്കുകയാണ്.
ബസ് വിലയുടെ ബാക്കി തുക ഇന്‍ഷൂറന്‍സ് കെയര്‍ നല്‍കിയതോടെ ബസ് കല്പനയ്ക്ക് സ്വന്തമായിരിക്കുകയാണ്. 19 വയസ്സുള്ള കല്‍പ്പന കൊല്‍ക്കത്തയില്‍ ബസ് ഓടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയാണ്.