ചെന്നൈ: സ്വന്തം കാർ കത്തിച്ചശേഷം ഇൻഷൂറൻസ് തുക തട്ടിയെടുക്കാനായി പോലീസിൽ പരാതിപ്പെട്ട ബിജെപി ജില്ലാ സെക്രട്ടറി തമിഴ്നാട്ടിൽ അറസ്റ്റിലായി. ബിജെപി തിരുവള്ളൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി സതീഷ് കുമാർ ആണ് അറസ്റ്റിലായത്. ഈ മാസം 14-ന് രാത്രിയാണ് ഇയാൾ സ്വന്തം കാർ കത്തിച്ചത്. എന്നാൽ കാർ കത്തിച്ചത് മറ്റാരോ ആണെന്ന തരത്തിൽ അദ്ദേഹത്തിന്റെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
ചെന്നൈ മധുരവോയൽ പ്രദേശത്തുള്ള വീടിന് മുന്നിൽ നിർത്തിയിട്ട കാറാണ് കത്തിനശിച്ചത്. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് യഥാർഥ പ്രതി പിടിയിലായത്. വെള്ള ഷർട്ട് ധരിച്ച ഒരാൾ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനരികിലേക്ക് വരുന്നതും കാർ പരിശോധിക്കുന്നതും സിസിടിവി ദൃശ്യത്തിൽ വ്യക്തമായിരുന്നു. നിമിഷങ്ങൾക്കകം ഇരുണ്ട വസ്ത്രം ധരിച്ച മറ്റൊരാൾ കാറിലേക്ക് എന്തോ ഒഴിക്കുകയോ സ്പ്രേ ചെയ്യുകയോ ചെയ്യുന്നതും തുടർന്ന് തീയിടുന്നതും കാണാമായിരുന്നു.
Tamil Nadu BJP district secretary of Tiruvallur West, Sathish Kumar arrested for setting fire to his car on his own. Initially there were speculation in the media that petrol bombs were hurled on the car. pic.twitter.com/EX3iSGWKF2
— Mohammed Zubair (@zoo_bear) April 17, 2022
സിസിടിവി ദൃശ്യങ്ങളിൽ നിന്നും കാറിന് തീയിട്ടത് സതീഷ് കുമാറിനോട് സാമ്യമുള്ള ആളാണെന്ന് പോലീസിന് മനസ്സിലായി. ഇയാളെ ചോദ്യം ചെയ്തതോടെ താൻ തന്നെയാണ് കാറിന് തീയിട്ടതെന്ന് സമ്മതിക്കുകയായിരുന്നു.
തന്റെ ഭാര്യ കുറച്ചുകാലമായി സ്വർണാഭരണങ്ങൾ വാങ്ങുന്നതിനായി നിരന്തരം സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ സ്വർണം വാങ്ങുന്നതിന് തന്റെ കൈയിൽ പണം ഉണ്ടായിരുന്നില്ല. കാറ് വിൽക്കാനും ഭാര്യ നിർബന്ധിച്ചു.
തുടർന്ന് കാറ് കത്തിച്ച് ഇൻഷൂറൻസ് തുക കൈയിലാക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് സതീഷ് കുമാർ പോലീസിന് മൊഴി നൽകിയത്. എന്നാൽ സമീപത്തെ സിസിടിവി എല്ലാം പദ്ധതിയും പൊളിച്ചു. അറസ്റ്റ് ചെയ്ത സതീഷ് കുമാറിനെ പോലീസ് പിന്നീട് വിട്ടയച്ചു.