ന്യൂഡൽഹി: തെരഞ്ഞെടുപ്പ് റാലിക്കായി പഞ്ചാബ് സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഹനവ്യൂഹം കർഷകർ തടഞ്ഞിട്ട സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി റാം നാഥ് കോവിന്ദുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
സുരക്ഷാ വീഴ്ചയുണ്ടായതിൽ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അതീവസുരക്ഷാ വാഹനവ്യൂഹം ഇന്നലെ പഞ്ചാബിലെ ഫിറോസ്പുരിലാണ് കർഷകർ തടഞ്ഞത്.
റോഡ് ഉപരോധത്തെത്തുടർന്ന് 20 മിനിറ്റോളം ഒരു മേൽപാലത്തിൽ കുടുങ്ങിയ പ്രധാനമന്ത്രി റാലി റദ്ദാക്കി ഡൽഹിയിലേക്കു മടങ്ങിയിരുന്നു. പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനാണെന്നും വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടുകയും ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
അതേസമയം, സുരക്ഷാവീഴ്ച ഇല്ലെന്നും മോഡിയുടെ റാലിക്ക് ആളില്ലാതിരുന്നതു കൊണ്ടാണ് റദ്ദാക്കേണ്ടി വന്നതെന്നുമാണ് കോൺഗ്രസിന്റെയും പഞ്ചാബ് സർക്കാരിന്റെയും നിലപാട്.
Also read-യുസി കോളേജിനടുത്ത് പെൺകുട്ടി പുഴയിൽ ചാടി മരിച്ച സംഭവം; ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; അടുപ്പക്കാരനായ യുവാവിനെ തേടി പോലീസ്