കൊച്ചി: കാണാതായ പത്താംക്ലാസ് വിദ്യാർത്ഥിനി ആലുവ യുസി കോളേജിനടുത്ത് പെരിയാറിൽ ചാടി ജീവനൊടുക്കിയ കേസിൽ വഴിത്തിരിവ്. ഫോറൻസിക് പരിശോധനയിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി. ഇതോടെ വിദ്യാർഥിനിയുടെ മരണത്തിൽ പോലീസ് പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.
മൃതദേഹത്തിലെ ചില പാടുകളിൽനിന്ന് പെൺകുട്ടി ശാരീരികമായി ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ സൂചന പോലീസിനു ലഭിച്ചിരുന്നു. തുടർന്നു നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് ലൈംഗിക പീഡനം സ്ഥിരീകരിച്ചത്.
ഡിസംബർ 23നാണ് വിദ്യാർത്ഥിനിയെ കാണാതായത്. തുടർന്നു നടത്തിയ പരിശോധനയിലാണ് തടിക്കക്കടവു പാലത്തിനടിൽ മൃതദേഹം കണ്ടെത്തിയത്. സ്കൂളിൽ പോയ പെൺകുട്ടിയെ വൈകിയും കാണാതായതോടെയാണ് പോലീസിൽ പരാതി നൽകിയത്.
പെൺകുട്ടിയെ തടിക്കക്കടവ് പാലത്തിനടുത്തു കണ്ടതായി പ്രദേശവാസികൾ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിലും വിദ്യാർത്ഥിനി ഈ പ്രദേശത്തുകൂടി കടന്നുപോയത് കണ്ടെത്തി. വൈകിട്ടു കുളിക്കാനെത്തിയ കുട്ടികൾ പാലത്തിനടുത്തു വിദ്യാർത്ഥിനിയുടെ ബാഗും ചെരുപ്പും മറ്റും കണ്ടു. തുടർന്ന് അഗ്നിശമന സേനയും പോലീസും ചേർന്നു തിരഞ്ഞെങ്കിലും പെൺകുട്ടിയെ കണ്ടെത്തിയില്ല.
അടുത്ത ദിവസം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിനു പിന്നിൽ പ്രണയ നൈരാശ്യമാണെന്ന സംശയം പോലീസിനുണ്ടായിരുന്നു. കുറച്ചു ദിവസങ്ങളായി പെൺകുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്നു സ്കൂൾ അധികൃതർ മൊഴി നൽകിയിട്ടുണ്ട്.
പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന വ്യക്തിയുടെ വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. വൈകാതെ ഇയാളെ കണ്ടെത്തുമെന്നു പോലീസ് പറഞ്ഞു. ഇതിനു പുറമേ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും അടുപ്പം പുലർത്തിയിരുന്നവരുടെയും വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.