ഹൈദരാബാദ്: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചെന്നറിയിച്ച് അധികൃതര്‍ കോവിഡ് മാനദണ്ഡം പാലിച്ച് പ്രത്യേകമായി പൊതിഞ്ഞുകെട്ടി നല്കിയ മൃതദേഹം ഏറെ ദുഃഖത്തോടെയായിരുന്നു കുടുംബം സംസ്കരിച്ചത്. രണ്ടാഴ്ച കഴിഞ്ഞ് മരണാനന്തര ചടങ്ങും നടത്തി. എന്നാല്‍ പിറ്റേന്ന് ‘മരിച്ച’ മുത്തശ്ശി നേരിട്ട് വിട്ടില്‍ തിരികെയെത്തി. കാഴ്ച കണ്ട് വീട്ടുകാരും നാട്ടുകാരും ഒന്നടങ്കം ഞെട്ടി.
ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ജഗയ്യപേട്ട് മണ്ഡലിലെ ക്രിസ്ത്യന്‍ പേട്ടിലാണ് സംഭവം. മേയ് 12നാണ് കോവിഡ് ബാധയെ തുടര്‍ന്ന് ഗിരിജാമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് ഗദ്ദയ്യ എല്ലാ ദിവസവും ഇവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും.
മേയ് 15ന് എത്തിയപ്പോള്‍ അവരെ ബെഡില്‍ കാണാതെ വന്നതോടെ തിരച്ചില്‍ ഊര്‍ജിതമാക്കി. എന്നിട്ടും, ഫലമില്ലാതായപ്പോള്‍ നഴ്സുമാര്‍ മരിച്ചതാകാമെന്ന് ഉറപ്പിച്ചു. സ്വന്തം ഭാര്യയുടെതെന്ന പേരില്‍ ആശുപത്രി മോര്‍ച്ചറിയില്‍നിന്ന് പൊതിഞ്ഞുകെട്ടിയ മൃതദേഹവും കൈമാറി.
ഏറ്റുവാങ്ങി ഗ്രാമത്തിലെത്തിച്ച് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി അന്നുതന്നെ സംസ്കാരവും നടത്തി. ദിവസങ്ങള്‍ കഴിഞ്ഞ് മേയ് 23ന് മകന് മുത്തയ്യയും മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഖമ്മാം ജില്ലാ ആശുപത്രിയിലായിരുന്നു മകനുണ്ടായിരുന്നത്. ഗിരിജാമ്മയുടെയും മുത്തയ്യയുടെയും മരണാനന്തര ചടങ്ങുകള്‍ ജൂണ്‍ ഒന്നിനാണ് ഒന്നിച്ച് നടത്തിയത്.
എന്നാല്‍ അടുത്ത ദിവസം മരിച്ച ഗിരിജാമ്മ ആരോഗ്യവതിയായി വീട്ടില്‍ തിരികെയെത്തി. രോഗം മാറി എല്ലാം ശരിയായിട്ടും തന്നെ കൂട്ടാന്‍ എന്തേ ആരും വരാതിരുന്നത് എന്നായിരുന്നു അവരുടെ പരിഭവം. സംഭവം കണ്ട് വീട്ടുകാര്‍ ഒന്നടങ്കം ഞെട്ടി. ആരും വരാത്തതിനാല്‍ സ്വയം പോരേണ്ടിവന്നുവെന്നും ആശുപത്രിക്കാര് 3,000 രൂപ ഏല്‍പിച്ചെന്നുമായിരുന്നു ഗിരിജാമ്മക്ക് പറയാനുണ്ടായിരുന്നത്. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വന്‍ വീഴ്ചക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.