ന്യൂഡല്‍ഹി: പടര്‍ന്നുപിടിച്ച് കോവിഡ് ജനങ്ങളെ ഭീതിയിലാഴ്ത്തുമ്പോള്‍ ഉത്തരേന്ത്യയില്‍ നിന്ന് ഉള്ളുപൊള്ളിക്കുന്ന വാര്‍ത്തകളാണ് ഓരോ മണിക്കൂറും വന്നുകൊണ്ടിരിക്കുന്നത്. ജീവവായു കിട്ടാതെ ഇതിനോടകം നിരവധി പേരാണ് പിടഞ്ഞ് മരിച്ചത്. ജീവവായുവും ആശുപത്രിമുറിയിലെ ബെഡും നേടിയെടുക്കുക എന്നത് ഇന്ന് ജനങ്ങളുടെ മുന്നില്‍ വലിയ അതിജീവന പോരാട്ടമാകുന്നു.
മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച പ്രശസ്ത ഡോക്ടര്‍ പ്രദീപ് ബിജല്‍വാന്റെ ഓക്സിജന്‍ കിട്ടാതെയുള്ള ദാരുണ മരണ വാര്‍ത്ത രാജ്യത്തെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. സ്വന്തം ചികിത്സയ്ക്കായി ആശുപത്രിയില്‍ ഒരു കിടക്കയോ ഓക്സിജനോ ലഭിക്കാത്തതിനെത്തുടര്‍ന്ന് പാവപ്പെട്ടവരുടെ ഡോക്ടറായ പ്രദീപ് കൊവിഡ് മൂലം ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
ഡല്‍ഹിയിലെ ആശുപത്രികള്‍ കൊവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞ സാഹചര്യത്തില്‍ 60കാരനായ പ്രദീപ് രോഗബാധിതനായി വീട്ടില്‍ത്തന്നെ കഴിയുകയായിരുന്നു. ബെഡിനും വെന്റിലേറ്ററിനും ഓക്സിജനും വേണ്ടി പല തവണ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തിന് യാതൊരു സഹായവും ലഭിച്ചില്ല.
സ്വയം ചികിത്സയുമായി വീട്ടില്‍ ചുരുണ്ടുകൂടിയ പ്രദീപ് ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് ഇന്ന് രാവിലെ മരിച്ചത്. തെരുവില്‍ കഴിയുന്ന വീടില്ലാത്ത പാവപ്പെട്ടവര്‍ക്കിടയില്‍ പതിറ്റാണ്ടുകളായി ഡോ. പ്രദീപ് നിസ്വാര്‍ഥ സേവനം നടത്തിവരികയായിരുന്നു.
കൊവിഡ് വ്യാപനത്തിന്റെ പ്രാരംഭ ഘട്ടത്തിലും പ്രദീപ് തന്നാല്‍ കഴിയുന്ന വിധത്തില്‍ വാര്‍ധക്യത്തിലും പാവപ്പെട്ടവരെ ചികിത്സിച്ചു. ഐഎഎസ് ഓഫീസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദിറിന്റെ കൂടി പിന്തുണയോടെയാണ് പാവപ്പെട്ടവരുടെ ഡോക്ടറായി അറിയപ്പെടുന്ന പ്രദീപ് തെരുവിലുള്ളവര്‍ക്ക് വൈദ്യസഹായം എത്തിച്ചുവന്നിരുന്നത്. തെരുവിലെ ആളുകള്‍ക്കായുള്ള കൊവിഡ് ക്ലീനിക്ക് അണ്ടര്‍ ദി ദി സ്ട്രീറ്റ് പരുപാടിയുടേയും തലപ്പത്ത് പ്രദീപുണ്ടായിരുന്നു.