കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ പോരാട്ടത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ച ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനും ആയ രഞ്ജിത്തിനെ വാഴ്ത്തി ദിലീപ്. ഇതേ കേസിൽ പ്രതി പട്ടികയിലുള്ള ദിലീപ് രഞ്ജിത്തിനെ ആദരിച്ചുകൊണ്ടാണ് വാഴ്ത്തലുകൾ നടത്തിയത്.
കൊച്ചിയിൽ ഫിലിം എക്സിബിറ്റേഴ്സിന്റെ സംഘടനയായ ഫിയോക് സംഘടിപ്പിച്ച ചടങ്ങിൽ വെച്ചാണ് ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിനേയും ക്ഷേമനിധി ബോർഡ് ചെയർമാനായ മധുപാലിനേയും അനുമോദിച്ചത്. ഈ യോഗത്തിലായിരുന്നു സംഭവം. ഫിയോക് ചെയർമാനായ ദിലീപ് രഞ്ജിത്തിനെ പ്രശംസിക്കാൻ വേദി തെരഞ്ഞെടുക്കുകയായിരുന്നു.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാൻ യോഗ്യനാണ് രഞ്ജിത്തെന്നും സിനിമയുടെ വളർച്ചക്ക് ഉതകും വിധം എല്ലാവരേയും ഒരുമിച്ചു കൊണ്ടുപോകാനുള്ള കെൽപ് അദ്ദേഹത്തിന് ഉണ്ടെന്നും ദിലീപ് പറഞ്ഞു.
തിയ്യേറ്ററുകാരുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നു രഞ്ജിത്ത് മറുപടി പ്രസംഗത്തിൽ ഉറപ്പ് നൽകുകയും ചെയ്തു. അതേസമയം, ദിലീപ് അനുമോദിച്ച സംഭവത്തിൽ എന്താണ് പ്രശ്നം എന്നായിരുന്നു പിന്നീട്, മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് രഞ്ജിത്ത് പ്രതികരിച്ചത്.
താൻ ദിലീപിനെ അദ്ദേഹത്തിന്റെ വീട്ടിലോ ഒരു റസ്റ്റോറന്റിലോ ഒന്നും വച്ചല്ല കണ്ടത്. ഫിയോക്കിന്റെ പരിപാടിയിൽ ആണ്. ഇനി അങ്ങനെ അല്ലെങ്കിൽ തന്നെ എന്താണ് കുഴപ്പം എന്നും ദിലീപ് തനിക്ക് വർഷങ്ങളായി അറിയുന്ന ആളാണെന്നും രഞ്ജിത്ത് പ്രതികരിച്ചു