തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കുള്ള സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായുള്ള കല്ല് സ്ഥാപിക്കലിനെതിരെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ കരാർ നൽകിയ കമ്പനി പിൻമാറി. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെൽസിറ്റി കൺസൾട്ടിംഗ് എഞ്ചിനിയേഴ്സ് എന്ന സ്ഥാപനമാണ് കെ റെയിൽ കരാറിൽ നിന്ന് പിന്മാറിയത്.
കല്ലിടലിന് എതിരായി ജനങ്ങളുടെ പ്രതിഷേധം തുടരുന്നതിനാലാണ് കമ്പനി തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്. പ്രതിഷേധം തുടർന്നാൽ നിശ്ചിത സമയപരിധിക്കുള്ളിൽ കല്ലുകൾ സ്ഥാപിക്കാനാകില്ല എന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
കോട്ടയം മുതൽ എറണാകുളം വരെയും തൃശൂർ മുതൽ മലപ്പുറം വരെയുമുള്ള ഭാഗങ്ങളിൽ കല്ലുകൾ സ്ഥാപിക്കുന്നതിനാണ് കെ റെയിലുമായി കമ്പനി കരാറിൽ ഏർപ്പെട്ടത്. ആറ് മാസത്തിനകം കല്ലിടൽ പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാൽ പ്രതിഷേധത്തെ തുടർന്ന് പലയിടത്തും കല്ലുകൾ സ്ഥാപിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. മിക്കയിടത്തും സ്ഥാപിച്ച കല്ലുകൾ പ്രതിഷേധക്കാർ പിഴുതെറിയുകയും ചെയ്തു.
അതേ സമയം കമ്പനി സ്വയം പിൻമാറിയതല്ലെന്നും ഒഴിവാക്കിയതാണെന്നുമാണ് കെ റെയിലിന്റെ വിശദീകരണം. മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ കല്ലിടാനുളള കരാറിൽ നിന്ന് കമ്പനിയെ ഒഴിവാക്കുകയായിരുന്നുവെന്ന് കെ റെയിൽ വ്യക്തമാക്കി.