പിറവം: അപകടത്തില്‍ ശരീരത്തിന്റെ ചലന ശേഷി ഭാഗികമായി നഷ്ടപ്പെട്ടിട്ടും തളരാതെ സ്ട്രെച്ചറില്‍ കിടന്ന് പഠിച്ച് സ്വപ്നമായിരുന്ന എംബിബിഎസ് സ്വന്തമാക്കിയ മിടുക്കി. ജീവിതത്തിലെ പ്രതിസന്ധികളില്‍ പതറുന്നവര്‍ക്ക് ഊര്‍ജം പകരുന്നതാണു മരിയ ബിജുവിന്റെ ജീവിതം. ഉറച്ച ആത്മവിശ്വാസത്തില്‍ ജീവിതത്തെ പൊരുതി തോല്പ്പിച്ചുകൊണ്ടിരിക്കുകയാണ് വെളിയനാട് തളിയച്ചിറയില്‍ ബിജു പീറ്ററിന്റെയും സുനിയുടെയും മകള്‍ മരിയ.
കളിചിരികളുമായി നടക്കേണ്ട പ്രായത്തില്‍ മരിയയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ തിരിച്ചടിയുടെ കഥ ഇങ്ങനെയാണ്…
തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജില്‍ 2016ല്‍ എംബിബിഎസിനു പ്രവേശനം ലഭിച്ച് വൈകാതെ ആയിരുന്നു മരിയയുടെ ജീവിതം മാറ്റി മറിച്ച സംഭവങ്ങളുടെ തുടക്കം. 2-ാം നിലയില്‍ നിന്ന് ഇറങ്ങുമ്പോള്‍ വഴുതി താഴെ വീഴുകയായിരുന്നു. അപകടത്തില്‍ തലയില്‍ ആഴത്തില്‍ മുറിവേറ്റു. തുടയിലെ അസ്ഥി ഒടിഞ്ഞു. നട്ടെല്ലിനും ക്ഷതം സംഭവിച്ചതോടെ ശരീരത്തിന്റെ ചലന ശേഷി നഷ്ടപ്പെട്ടു.
പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയകളിലൂടെ കൈകളുടെ ചലന ശേഷി കുറെ വീണ്ടെടുക്കാനായി. തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ ഫിസിയോതെറപ്പിയും തുടര്‍ചികിത്സയും. 6 മാസം നീണ്ട ചികിത്സയ്ക്കൊടുവിലാണു വീല്‍ചെയറില്‍ ഇരിക്കാവുന്ന നിലയായത്.
ഇതോടെ ക്ലാസില്‍ വീണ്ടും ചേരണമെന്ന നിര്‍ബന്ധത്തിലായി മരിയ. 2017 ജനുവരി മുതല്‍ വീണ്ടും ക്ലാസില്‍ പോയി. 2-ാം വര്‍ഷത്തിലെ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനൊപ്പം ആദ്യ വര്‍ഷം നഷ്ടപ്പെട്ട പരീക്ഷയും എഴുതിയെടുത്തു.
കാലുകള്‍ക്കു ചലന ശേഷി ഇല്ലാത്തതിനാല്‍ പൂര്‍ണമായി വീല്‍ചെയറിനെ ആശ്രയിക്കേണ്ടി വന്നതോടെ സഹപാഠികളും അധ്യാപകരും സഹായവുമായി എത്തി. മാതാവ് സുനി ഇക്കാലമത്രയും ഹോസ്റ്റലില്‍ കരുതലായി നിന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം പരീക്ഷ എഴുതുന്നതിനു സഹായിയെ ആശ്രയിക്കുന്നതിനു സര്‍വകലാശാല അനുമതി നല്‍കിയെങ്കിലും മരിയ സ്വീകരിച്ചില്ല. സ്വന്തം കൈപ്പടയില്‍ തന്നെ എഴുതണം എന്നായിരുന്നു താല്പര്യം.
കഴിഞ്ഞ നവംബറില്‍ ആരംഭിച്ച അവസാന വര്‍ഷ പരീക്ഷയ്ക്കു കൂടുതല്‍ സമയം ഇരുന്നു പഠിച്ചതോടെ ശരീരത്തില്‍ മുറിവുണ്ടായി. സ്ട്രെച്ചറില്‍ കിടന്നായിരുന്നു തുടര്‍പഠനം. ഒടുവില്‍ കാത്തിരുന്ന എംബിബിഎസ് ബിരുദം മരിയ സ്വന്തമാക്കി. ഇനി പഠിച്ച കോളജില്‍ ഒരു വര്‍ഷത്തെ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാനുണ്ട്. അതിനു ശേഷം എംഡിക്കു ചേരണമെന്നാണ്. മരിയയുടെ ആഗ്രഹം.