കീവ്: റഷ്യ ഉക്രൈന് മേലെ വ്യോമാക്രമണം ഉൾപ്പടെയുള്ളവ തുടരുന്നതിനിടെ ലോകരാജ്യങ്ങളുടെ പിന്തുണ തേടി ഉക്രൈൻ. ഖത്തർ ഭരണാധികാരി അമീറിൽ നിന്നും എല്ലാ പിന്തുണയും ലഭിക്കുന്നതായും ഉക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി അറിയിച്ചു. ട്വീറ്റിലൂടെയാണ് സെലൻസ്കി ഇക്കാര്യം വ്യക്തമാക്കിയത്.
‘വിവിധ ലോകനേതാക്കളുമായുള്ള കൂടിയാലോചനകൾ നടക്കുകയാണ്. ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ താനിയിൽ നിന്നും എല്ലാ പിന്തുണയും ലഭിച്ചിട്ടുണ്ട്. ഈ ലോകം ഞങ്ങൾക്കൊപ്പമാണ്,’ സെലൻസ്കി ട്വീറ്റിൽ പറഞ്ഞു.
ജർമൻ ചാൻസലർ ഒലഫ് ഷോൾസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുമായി സംസാരിച്ചെന്നും നേരത്തെ സെലൻസ്കി അറിയിച്ചിരുന്നു.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഉക്രൈനിലെ വിമാനത്താവളങ്ങളെല്ലാം അടച്ചിടുകയും പട്ടാളനിയമം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്.
ALSO READ- 79കാരന്റെ മൂത്രാശയത്തില്‍ നിന്നും പുറത്തെടുത്തത് 1000ലേറെ കല്ലുകള്‍, അപൂര്‍വ്വസംഭവം
അതേസമയം, ഇന്ന് പുലർച്ചയോടെ വെടിവെയ്പും വലിയ പൊട്ടിത്തെറിയുടെ ശബ്ദവും കേട്ടെന്ന് ഉക്രൈനിലുള്ള മലയാളി വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഉക്രൈനിലെ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.