ഭിന്നശേഷിക്കാരായ മക്കള്‍ക്ക് വേണ്ടത് വിലകുറഞ്ഞ സഹതാപമല്ലെന്ന് സ്വന്തം മകന്റെ അനുഭവത്തിലൂടെ ഒരമ്മ പറയുന്നു. അവര്‍ക്ക് വേണ്ടത് കലര്‍പ്പില്ലാത്ത സ്നേഹവും ചേര്ത്തുപിടിക്കലുമാണെന്ന് ഷഹലിയ ഇലന്‍ ജുനൈദ് എന്ന അമ്മ പറയുന്നു.
ഓട്ടിസം ബാധിച്ച മകന് അപ്രതീക്ഷിതമായി ലഭിച്ച സ്നേഹപരിലാളനത്തിന്റെ അനുഭവം മുന്‍നിര്‍ത്തിയാണ് ഷഹലിയയുടെ ഹൃദയം തൊടും കുറിപ്പ്. ആരുടേയും കുറവുകള്‍ കാണാതെ അവരെയും നമ്മള്ളില്‍ ഒരാളായി കാണാന്‍ ശ്രമിക്കുകയെന്നും അവര്‍ക്ക് അര്‍ഹിക്കുന്ന സ്നേഹം നല്‍കുകയെന്നും ഷഹലിയ കൂട്ടിച്ചേര്‍ത്തു.
അങ്ങനെ സ്നേഹിച്ചാല്‍ അതിന്റെ ഇരട്ടി സ്നേഹം അവര്‍ നല്‍കിയിരിക്കുമെന്നും ഞങ്ങളുടെ കൂടെ ഇരുന്ന് ആരെങ്കിലും സംസാരിച്ചിരുന്നെങ്കില്‍ എന്ന് അവരും ആഗ്രഹിക്കുന്നുണ്ടെന്നും ഷഹലിയ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
ഇലു മോനേ,
നമ്മളിപ്പോ പുറത്ത് പോവും,
റെഡി ആവണ്ടേ’?
അത് കേള്‍ക്കേണ്ട താമസം അവന് പൊട്ടി ചിരിച്ചു കൊണ്ട് എനിക്ക് ക്ലോക്ക് കാണിച്ചു തരാന്‍ തുടങ്ങി. അത് അങ്ങനെയാണ് പുറത്ത് പോവുന്ന കാര്യം കേട്ടാല്‍ പിന്നെ അവന് സമാധാനമുണ്ടാവില്ല. അവനെ കൂട്ടാതെ പോകുമോ എന്നൊരു പേടിയാണോ അറിയില്ല ഇറങ്ങുന്നത് വരെ ക്ലോക്കിന്റെ മുമ്പില്‍ പോയി നില്ക്കും.
‘സമയമായി എന്താ പോവണ്ടേ’ എന്നാണ് അവന് ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് എവിടെക്കും പോവാറില്ലായിരുന്നു. സ്കൂളില്ലാത്തത് കൊണ്ട് അവനും ബോറടി അടിക്കുന്നു എന്ന് മനസിലാക്കിയപ്പോള്‍ അവനെയൊന്ന് സന്തോഷിപ്പിക്കാന്‍ ആ ദിവസം മുഴുവന്‍ അവന് മാത്രമായിട്ട് ഞങ്ങള്‍ മാറ്റി വെച്ചു.
രാവിലെ ഒരു പതിനൊന്നര ആയപ്പോള്‍ ഞങ്ങള്‍ റൂമില്‍ നിന്നും ഇറങ്ങി.
ആദ്യം ബസില്‍ പോവാമെന്നായിരുന്നു വിചാരിച്ചത്, എന്നാല്‍ അത് വേണ്ടെന്ന് വെച്ചിട്ട് ടാക്സിയില്‍ പോകാന്‍ വേണ്ടി
ബസ് സ്റ്റോപ്പില്‍ നിന്ന് കുറച്ച് മുന്നോട്ട് നീങ്ങി.
ഇലു ടാക്സി പിടിക്കാന്‍ വേണ്ടി കൈ പൊക്കി. ടാക്സി വന്നപ്പോള്‍ ആദ്യം അവന് തന്നെ കയറി.
നിനക്ക് പാട്ട് വെക്കാന്‍ പറയണോ എന്നവനോട് വെറുതെയൊന്ന് ചോദിച്ചു. അവന് ഞങ്ങളെ നോക്കി ഒന്നു പുഞ്ചിരിച്ചു. ഡ്രൈവര്‍ ഒരു പാകിസ്ഥാനി ആയിരുന്നു.
അവനോട് പാട്ട് വേണോ ചോദിച്ചത് കൊണ്ട് ആവേശത്താല്‍ ശബ്ദമുണ്ടാക്കി. അത് കേട്ടിട്ടാവണം അയാള്‍ ‘മോന്റെ പേരെന്താ ‘?
‘അവന് സംസാരിക്കില്ല. അവനൊരു സ്പെഷ്യല്‍ കുട്ടിയാണ് ‘
പെട്ടെന്ന് തന്നെ അയാള്‍ ചോദിച്ചു.
‘അവനെ ഒന്ന് നടുക്ക് ഇരുത്തുമോ? എനിക്കവനെ ശരിക്കൊന്ന് കാണാന്‍ പറ്റുന്നില്ല’ എന്ന് ഹിന്ദിയില്‍ പറഞ്ഞു .അവന് അയാളുടെ തൊട്ട് പിറകില്‍ ആയിട്ടായിരുന്നു ഇരിക്കുന്നത്.
ഞാനവനെ പിടിച്ച് നടുവില്‍ ഇരുത്തി.
‘ഇസ്ക്കോ ഹിന്ദി സമജ് മേന്‍ ആത്താ ഹേ ‘?
”ഇസ്ക്കോ സബ് കുച്ച് മാലൂം ഹേ ” എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ ചിരിച്ചു.
വെറുതെ പറഞ്ഞതല്ല, ശരിക്കും ചില സമയത്ത് അവന് ഞങ്ങളെ അത്ഭുതപ്പെടുത്താറുണ്ട്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നൊരു കാര്യം പറയാം. ആ സമയങ്ങളില്‍ അവന് നല്ല ഹൈപ്പറായിരുന്നു. പാട്ട് കേള്‍ക്കാന്‍ തുടങ്ങിയാല്‍ അത് നിര്‍ത്തുന്നത് വലിയ ഇഷ്ട്ടമല്ല. അന്നേരം ദേഷ്യം വന്നാല്‍ അടങ്ങി നില്‍ക്കില്ല.
ഒരു ദിവസം അവന് യൂട്യൂബില്‍ സിനിമ കാണുകയായിരുന്നു. കുറച്ച് സമയം ആയി കാണുന്നു, ഇനി മതി എന്ന് പറയാന്‍ വേണ്ടി വിചാരിച്ചപ്പോ ഞാനൊന്ന് മാറ്റി പിടിച്ചു. ജുനൈദ്ക്കാനോട് കാര്യമായി എന്തോ സംസാരിക്കുന്ന രീതിയില്‍ ഇങ്ങനെ പറഞ്ഞു.
” വോഹ് ബന്ത് കരോ ” ( അതൊന്ന് ഓഫാക്ക് )
അത് കേട്ടതും അവന് ദേഷ്യം പിടിച്ചതും എല്ലാം പെട്ടെന്നായിരുന്നു.
ഞാനൊന്നു ഹിന്ദിയില്‍ ഒരു ഡയലോഗ് കാച്ചിയപ്പോ അവനെന്നെ പേടിപ്പിച്ചു. പടച്ചോനെ നീയെപ്പോ ഹിന്ദി പഠിച്ചു
പിന്നൊരിക്കല്‍ ഏതോ വിഡിയോയില്‍ ഖാന (ഭക്ഷണം) എന്ന് പറയുന്ന കേട്ടപ്പോള്‍ അവന് എന്നോട് ഭക്ഷണം വേണമെന്ന് പറഞ്ഞു. എന്റെ കൈ പിടിച്ച് വലിച്ചു അടുക്കളയില്‍ കൊണ്ട് പോയി. എനിക്കെന്തോ സംശയം തോന്നി വിഡിയോ ഒന്ന് റീവൈന്‍ഡ് ചെയ്ത് നോക്കി. ഞാന്‍ ശരിക്കും ഞെട്ടി പോയി.
ഈ ഹിന്ദിയൊക്കെ ഇവനെങ്ങനെ മനസിലായി
ഡ്രൈവര്‍ ഹിന്ദി അറിയുമോ ചോദിച്ചപ്പോള്‍ എന്റെ മനസില്‍ ഇതൊക്കെ ഓര്മ വന്നു.
അവനെ നടുക്ക് ഇരുത്തിയത് മുതല്‍ അയാളവനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. തിരിച്ചങ്ങോട്ടും അവന് സംസാരിക്കാന്‍ ശ്രമിക്കുന്നു. ഹിന്ദി എനിക്ക് അറിയാമെന്ന മട്ടിലാണ് അവന്റെ മുഖത്ത് ഞാന്‍ കണ്ടത്.
‘തും കോണ്‍ സി സ്കൂള്‍ മേന്‍ പട്ത്തെ ഹോ’?
എന്നിങ്ങനെ അവനോട് ഓരോ കുശലങ്ങള്‍ അയാള്‍ ചോദിച്ചു കൊണ്ടിരുന്നു. ഇലു മോന്റെ സന്തോഷം ഒന്നു കാണേണ്ടത് തന്നെയായിരുന്നു.
ഒരുപാട് തവണ ഞങ്ങള്‍ അവനെയും കൊണ്ട് ടാക്സിയിലും, മെട്രോയിലും യാത്ര ചെയ്തിട്ടുണ്ട്. പക്ഷെ ഇത് വരെ ആരും അവനോടിങ്ങനെ സ്നേഹത്തോടെ പെരുമാറിയിട്ടില്ല.
അവന്റെ ഹൃദയത്തില്‍ നിന്നും അയാളോട് എന്തൊക്കെയോ അവന് പറയുന്ന പോലെ തോന്നി. വാക്കുകള്‍ പുറത്ത് വന്നില്ലെങ്കിലും ഹൃദയത്തിന്റെ ഭാഷക്കും ഒരു പ്രത്യേക ഭംഗിയാണ്.
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അയാള്‍ പേഴ്സില്‍ നിന്ന് രണ്ട് ദിര്‍ഹം എടുത്ത് എന്റെ നേരെ നീട്ടിയിട്ട് അവനെന്തെങ്കിലും വാങ്ങിച്ചു കൊടുക്കണമെന്ന് പറഞ്ഞു. ഞാന്‍ വേണ്ടെന്ന് പറഞ്ഞെങ്കിലും നിര്‍ബന്ധിച്ചപ്പോള്‍ നിരസിക്കാനായില്ല.
സഹതാപമല്ല, മറിച്ച് എന്റെ മകനോടുള്ള സ്നേഹവും കരുതലുമായിരുന്നു ഞാനതില്‍ കണ്ടത്. ഇലു മോന് ഒരു ഫ്ലയിങ് കിസ്സ് അയാള്‍ക്ക് നല്കി.
ഇനി ഒരിക്കല്‍ കൂടി അയാളെ എവിടെയെങ്കിലും വെച്ച് കാണാന്‍ പടച്ചവന് അനുഗ്രഹിക്കട്ടെ. അവന്റെ മനസ് അന്ന് അതിയായി ആഹ്ലാദിച്ചു.
എനിക്കെന്റെ പ്രിയപ്പെട്ടവരോട് പറയാനുള്ളത് ഇതാണ്. നിങ്ങളുടെ മുമ്പില്‍ ഇത് പോലൊരു മാലാഖ വന്നാല്‍ ഇങ്ങനെ ഒന്ന് സ്നേഹിച്ചു നോക്കൂ.
അവരുടെ കുറവുകള്‍ കാണാതെ അവരെയും നമ്മള്ളില്‍ ഒരാളായി കാണാന്‍ ശ്രമിക്കുക. അവര്‍ക്ക് അര്‍ഹിക്കുന്ന സ്നേഹം നല്‍കുക. അങ്ങനെ സ്നേഹിച്ചാല്‍ അതിന്റെ ഇരട്ടി സ്നേഹം അവര്‍ നല്കിയിരിക്കും. ഞങ്ങളുടെ കൂടെ ഇരുന്ന് ആരെങ്കിലും സംസാരിച്ചിരുന്നെങ്കില്‍ എന്ന് അവരും ആഗ്രഹിക്കുന്നുണ്ട്.
??ഷഹലിയ.??
#ഭിന്നശേഷിക്കാര്‍
#സഹതാപമല്ലസഹകരണമാണ്ആവശ്യം.