തിരുവനന്തപുരം: തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ രംഗങ്ങള്‍ ആവര്‍ത്തിച്ച തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ മോഷണക്കേസിന് പരിസമാപ്തിയായി. മോഷ്ടാവ് വിഴുങ്ങിയ തൊണ്ടി മുതല്‍ കണ്ടെടുക്കാനുള്ള പോലീസിന്റെ കാത്തിരിപ്പ് അവസാനിച്ചു.
വിസര്‍ജന സമയത്ത് മോഷ്ടിച്ച തൊണ്ടി മുതല്‍ പുറത്തുവന്നു. പക്ഷെ പാദസരത്തിന്റെ കൊളുത്തു മാത്രമാണ് കണ്ടുകിട്ടിയത്. ഇതിനായി പോലീസ് കാത്തിരുന്നത് നാലു ദിവസമാണ്. പാദസരത്തിന്റെ ബാക്കി ഭാഗം വിസര്‍ജ്യത്തിലൂടെ പുറത്ത് പോയിരിക്കാമെന്നാണ് ആശുപത്രി അധികൃതരുടെയും പോലീസിന്റെയും നിഗമനം.
മോഷ്ടാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റി. മോഷ്ടാവിന്റെ വയറിനുള്ളില്‍ പാദസരം കിടക്കുന്ന എക്സ്റേയും ഇപ്പോള്‍ ലഭിച്ച കൊളുത്തും കേസിനെ സഹായിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
മോഷ്ടിച്ച കൊലുസ് വിഴുങ്ങിയ പൂന്തൂറ പള്ളിത്തെരുവ് മുഹമ്മദ് സിദ്ദിഖ് (42) നാലു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണു ജയിലിലായത്. വെളളിയാഴ്ച വൈകിട്ടാണ് തൊണ്ടി മുതലും ദൃക്സാക്ഷിയും സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ അരങ്ങേറിയത്.
പാലക്കാട് നിന്ന് എത്തിയ അധ്യാപിക ദമ്പതിമാരായ അജികുമാറിന്റെയും മിനിയുടെയും മൂന്നര വയസ്സുള്ള മകളുടെ നാലര ഗ്രാം സ്വര്‍ണ പാദസരമാണ് മുഹമ്മദ് സിദ്ദിഖ് മോഷ്ടിച്ചത്. മാതാപിതാക്കള്‍ ഇത് കണ്ടതോടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാരും സ്ഥലത്ത് ഉണ്ടായിരുന്ന പോലീസും ചേര്‍ന്ന് പിടികൂടുന്നതിനിടയില്‍ ഇയാള്‍ പാദസരം വിഴുങ്ങുകയായിരുന്നു.
കുറ്റം നിഷേധിച്ച പ്രതിയില്‍നിന്ന് തൊണ്ടി വീണ്ടെടുക്കാനായി പോലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയിലായ പ്രതിയുടെ എക്സ്റേയില്‍ പാദസരം വയറിനുള്ളില്‍ കണ്ടെത്തിയിരുന്നു.