വിഴിഞ്ഞം: ഓഖി ദുരന്തത്തെ അതിജീവിച്ച മത്സ്യത്തൊഴിലാളികള്‍ പ്രളയബാധിതരെ സഹായിക്കാന്‍ സ്വന്തം ബോട്ടുകളുമായി രംഗത്തിറങ്ങുന്നു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ 60 ബോട്ടുകളും നീന്തല്‍ അറിയാവുന്ന 130 പേരുമാണ് ഇന്നലെ രാത്രിയോടെ പത്തനംതിട്ടയിലേക്കു യാത്ര തിരിച്ചത്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ബോട്ടുകള്‍ ലോറികളിലാണു കൊണ്ടുപോയത്. വിഴിഞ്ഞത്തു നിന്നും പൂന്തുറയില്‍ നിന്നും ഒന്‍പത് ബോട്ടുകള്‍, മരിയനാട് നിന്ന് 20, പുതുക്കുറിച്ചിയില്‍ നിന്ന് 10 ബോട്ടുകള്‍, പൊഴിയൂരില്‍ നിന്ന് അഞ്ച് എന്നിങ്ങനെയാണു ബോട്ടുകള്‍ ക്രമീകരിച്ചത്.
ഒരു ബോട്ടില്‍ രണ്ടു തൊഴിലാളികള്‍ വീതമുണ്ടാകും. ബോട്ടിന്റെ ഡീസല്‍ ചെലവും മറ്റും സര്‍ക്കാര്‍ വഹിക്കും. അധികൃതരുടെ നിര്‍ദേശം കിട്ടിയാലുടന്‍ സംസ്ഥാനത്ത് എവിടെയും രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇവര്‍ തയ്യാറാണെന്നു രൂപത അധികൃതര്‍ അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വളളങ്ങളും സന്നദ്ധ പ്രവര്‍ത്തകരെയും രംഗത്ത് ഇറക്കാനുള്ള ശ്രമത്തിലാണ് അതിരൂപത. സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയത്.
സംസ്ഥാനത്താകെ രക്ഷാപ്രവര്‍ത്തനം ഇന്നും സജീവമായി തുടരുകയാണ്. പെരിയാറിന്റെ തീരത്തും ചാലക്കുടിയിലും പത്തനംതിട്ടയിലുമായി കുടുങ്ങികിടക്കുന്ന പതിനായിരങ്ങളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. കര, നാവിക, വ്യോമസേനകള്‍ക്കൊപ്പം ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.