തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ നിലവാരത്തിൽ ഇനി വിട്ടുവീഴ്ചയില്ല. റോഡുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത്, തദ്ദേശഭരണ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ കേസടക്കം കടുത്ത നടപടി വരും.
റോഡുകളിലെ കുഴി യാത്രക്കാർക്ക് തലവേദനയാവുകയും രാഷ്ട്രീയക്കാർ തമ്മിലുള്ള വാഗ്വാദത്തിന് വഴിവെക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈകോടതി നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ ‘ഓപറേഷൻ സരൾ രാസ്ത’ എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.
ചില ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കാരണം സർക്കാർ ഖജനാവിന് വൻ നഷ്ടമാണുണ്ടാകുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേട് സ്ഥിരീകരിച്ച ഇടങ്ങളിലെ കരാറുകാരനും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകാനാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശം.
ആറ് മാസത്തിനിടെ നിർമാണമോ അറ്റകുറ്റപ്പണിയോ നടത്തിയശേഷം പൊട്ടിപ്പൊളിഞ്ഞ റോഡുകളിലായിരുന്നു പരിശോധന. മതിയായ ഗുണനിലവാരമില്ലാതെയാണ് പല റോഡുകളും നിർമിച്ചതെന്നും പരിശോധനക്കുശേഷം തട്ടിപ്പിൽ വ്യക്തത വരുമെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്.
കരാറുകാരും ഉദ്യോഗസ്ഥരും ചേർന്നുള്ള അഴിമതിമൂലം ശരിയായ രീതിയിൽ ടാറിങ് നടക്കാത്തതാണ് റോഡ് നിർമിച്ച ഉടൻ കുഴികൾ രൂപപ്പെടാൻ കാരണമെന്ന് വിജിലൻസ് വിലയിരുത്തി.
അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പിൻബലത്തിൽ ചില കരാറുകാർ ടെൻഡറിൽ പറഞ്ഞ അളവിലും കനത്തിലും റോഡ് പണികൾ ചെയ്യാറില്ല. ചിലർ നിലവാരം കുറഞ്ഞ നിർമാണ സാമഗ്രികൾ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് എതിരായി നടപടി ഉറപ്പാക്കുകയാണ് വിജിലൻസ് ചെയ്യുക.