കോഴിക്കോട്: കാല് മുറിച്ചുമാറ്റണമെന്ന പാരമ്പര്യ ചികിത്സകനായ വൈദ്യന്റെ നിർദേശം കേട്ട് മനംനൊന്ത് അമ്മയും മകനും ആത്മഹത്യ ചെയ്തു. കൊടുവള്ളി സ്വദേശിയായ ദേവിയും (52) മകൻ അജിത് കുമാറു (32)മാണ് തൂങ്ങിമരിച്ചത്. അസുഖം ചികിൽസിച്ച് ഭേദമാക്കാനാവില്ലെന്നും കാല് മുറിച്ച് കളയണമെന്നും നാട്ടുവൈദ്യൻ ഇവരോട് പറഞ്ഞിരുന്നു. ഇതുകേട്ട് മനം നൊന്താണ് അമ്മയും മകനും ജീവനൊടുക്കിയതെന്നാണ് വിവരം.
ഞായറാഴ്ച രാവിലെ ദേവിയും മകനുമൊത്ത് കോഴിക്കോടുള്ള ഒരു വൈദ്യനെ കാണാൻ പോയിരുന്നു. കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യർ പറഞ്ഞതായും ഇതിനാൽ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവർ വീട്ടിലേക്കു വിളിച്ചറിയിക്കുകയായിരുന്നു.
പിന്നീട്, രാത്രി വൈകിയിട്ടും അമ്മയെയും മകനെയും കാണാതായതോടെ ബന്ധുക്കൾ കൊടുവള്ളി പോലീസിൽ പരാതി നൽകി. തുടർന്ന് നാട്ടുകാരുമായി ചേർന്ന് നടത്തിയ തിരച്ചിലിലാണ് ടവറിന് മുകളിൽ തൂങ്ങിയ നിലയിൽ ഇരുവരെയും കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.