ആലപ്പുഴ: കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രിയങ്കരനായി മാറിയിരിക്കുകയാണ് ആലപ്പുഴ ജില്ല കളക്ടര്‍ കൃഷ്ണ തേജ. ജില്ല കളക്ടറായി ചുമതലയേറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് കളക്ടര്‍ ജനഹൃദയങ്ങളില്‍ കയറിപ്പറ്റിയത്. മഴക്കാലത്ത് കൃഷ്ണ തേജയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.
സബ് കലക്ടര്‍ ആയി മുമ്പ് ആലപ്പുഴയില്‍ കൃഷ്ണതേജ സേവനം ചെയ്തിട്ടുണ്ട്. പ്രളയകാലത്ത് സബ് കലക്ടറുടെ സേവനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ജില്ല കളക്ടറായി ചുമതലയേറ്റതിന് ശേഷം ആദ്യ ദിനം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.
Also Read: മാളിയേക്കല്‍ മറിയുമ്മ വിടവാങ്ങി, വേര്‍പാട് ഒരു നാടിനെ ദുഃഖത്തിലാഴ്ത്തുന്നതാണെന്ന് മുഖ്യമന്ത്രി
അവധി പ്രഖ്യാപിച്ചുകൊണ്ട് കളക്ടര്‍ കുട്ടികള്‍ക്കായി നല്ലൊരു കുറിപ്പും എഴുതിയിരുന്നു. ”പ്രിയ കുട്ടികളെ, ഞാന്‍ ആലപ്പുഴ ജില്ലയില്‍ കലക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.” എന്നായിരുന്നു ആ കുറിപ്പ്.
ആ കുറിപ്പിനൊപ്പം തന്നെ ചില നിര്‍ദേശങ്ങളും കലക്ടര്‍ നല്‍കിയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത് കളക്ടര്‍ മുന്‍പ് നടത്തിയ ഒരു പ്രസംഗമാണ്. ആലപ്പുഴ പൂങ്കാവിലുള്ള മേരി ഇമ്മാക്കുലേറ്റ് സ്കൂളില്‍ നടത്തിയ ഒരു ക്ലാസാണ് വൈറലായത്.
പഠനത്തിനൊപ്പം ജോലിക്കു പോയിരുന്നതും ഐഎഎസ് പരീക്ഷയില്‍ മൂന്നു വട്ടം തോറ്റതുമെല്ലാമാണ് കലക്ടര്‍ വിവരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് എന്റെ ജീവിതം കൊണ്ടുതന്നെ അറിയാമെന്ന് കളക്ടര്‍ പറയുന്നു.
കലക്ടറുടെ വാക്കുകള്‍ ഇങ്ങനെ:
”വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് എന്റെ ജീവിതം കൊണ്ടുതന്നെ അറിയാം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഒരു ശരാശരി വിദ്യാര്‍ഥിയായിരുന്നു. എട്ടാം ക്ലാസിലേക്ക് കടന്നപ്പോള്‍ വീട്ടില്‍ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായി. അതോടെ എന്നോട് പഠനം നിര്‍ത്തി ജോലിക്ക് പോകാന്‍ ബന്ധുക്കളുള്‍പ്പെടെയുള്ളവര്‍ പറഞ്ഞു. .പക്ഷേ, അച്ഛനും അമ്മയ്ക്കും എന്റെ വിദ്യാഭ്യാസം നിര്‍ത്താന്‍ താല്പര്യം ഇല്ലായിരുന്നു. പഠനം തുടരാന്‍ പണവുമില്ല. അപ്പോള്‍ അയല്‍വാസി വീട്ടിലേക്ക് വന്നു പഠനം തുടരണമെന്നും സഹായിക്കാമെന്നും പറഞ്ഞു.
പക്ഷേ, അമ്മക്ക് ഒരാളില്‍ നിന്നും സൗജന്യസഹായം വാങ്ങുന്നത് താല്പര്യം ഇല്ലായിരുന്നു. ഒടുവില്‍ ക്ലാസ് വിട്ടുവന്നശേഷം വൈകുന്നേരം ആറ് മണിമുതല്‍ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയില്‍ ജോലിക്ക് പോകാന്‍ തുടങ്ങി. പത്താം ക്ലാസ് വരെ ഈ ജോലി തുടര്‍ന്നു. നന്നായി പഠിച്ചു. പത്താം ക്ലാസും ഇന്റര്‍മീഡിയറ്റും ടോപ്പറായി. എഞ്ചിനീയറിങ് ഗോള്‍ഡ് മെഡലിസ്റ്റ് ആയി. എഞ്ചിനീയറിങ് പഠനശേഷം എനിക്ക് ഐബിഎമ്മില്‍ ജോലി ലഭിച്ചു. തുടര്‍ന്ന് സുഹൃത്തിന്റെ പ്രേരണയാല്‍ ഐഎഎസ് പരിശീലനത്തിന് പോയിത്തുടങ്ങി.
ജോലിയും പഠനവും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെ ജോലി ഉപേക്ഷിച്ചു. 15 മണിക്കൂറോളം പഠിച്ചിട്ടും മൂന്നുവട്ടം പരീക്ഷയില്‍ പരാജയപ്പെട്ടു. ആത്മവിശ്വാസം നഷ്ടപ്പെട്ട് പഠനം ഉപേക്ഷിച്ച് ജോലിക്ക് പോകാന്‍ തീരുമാനിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് തോറ്റുപോയതെന്ന് 30 ദിവസത്തോളം ആചോചിച്ചിട്ടും ഉത്തരം ലഭിച്ചില്ല. ജോലിക്ക് തിരികെ ചേരുന്നത് അറിഞ്ഞ് ചില ശത്രുക്കള്‍ എന്നെ വന്നു കണ്ടു. അവരോടും എന്തുകൊണ്ട് എനിക്ക് ഐഎഎസ് കിട്ടാത്തതെന്ന് ചോദിച്ചു.
അവര്‍ മൂന്നു കാരണങ്ങള്‍ പറഞ്ഞു. എഴുത്ത് പരീക്ഷയില്‍ 2000 മാര്‍ക്ക് എങ്കിലും കിട്ടണം. നിന്റെ കയ്യക്ഷരം വളരെ മോശം ആണ്. പോയിന്റു മാത്രം എഴുതിയാല്‍ മാര്‍ക്ക് കിട്ടില്ല. പാരഗ്രാഫ് ആയി ഉത്തരം എഴുതണം. നീ നേരേ വാ നേരേ പോ എന്ന രീതിയില്‍ ഉത്തരം എഴുതി. പക്ഷേ, വളരെ ഡിപ്ലോമാറ്റിക് ആയി ഉത്തരം എഴുതണം. ഒടുവില്‍ എന്റെ പോരായ്മകള്‍ പരിഹരിച്ച് പരീക്ഷ എഴുതി. അടുത്ത തവണ 66-ാം റാങ്ക് നേടി.’