ആലപ്പുഴ: സഞ്ചാരികൾക്കായി കാത്തിരിക്കുന്ന ഹൗസ് ബോട്ടുകളിലെ പതിയിരിക്കുന്ന ചതിക്കുഴികൾ സൂക്ഷിക്കണമെന്ന് ആവർത്തിച്ച് പോലീസ്. ആലപ്പുഴ ജില്ലയിൽ അടുത്തടുത്ത ദിനങ്ങളിലായി ഹൗസ് ബോട്ടിൽ ഉണ്ടായ അപകടങ്ങളിൽ രണ്ടുപേരാണ് മരിച്ചത്. ഇടുക്കിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കാനായി എത്തിയ ജോമോൻ ഹൗസ്ബോട്ടിൽ നിന്നും കായലിൽ വീണ് മരിച്ചത് ഞെട്ടലായിരിക്കുകയാണ്.
ജോമോന്റെ അപകടമരണത്തിനിടയാക്കിയത് മുറിയിലെ ജനാലയ്ക്ക് അഴിയില്ലാത്തത് കാരണം ആണെന്ന നിഗമനത്തിലാണ് പോലീസ്. കായലിലേക്കുതുറന്ന നിലയിലായിരുന്നു ജനൽ. ഹൗസ്ബോട്ടുകൾളിൽ മുൻപ് താമസിച്ച് ശീലമില്ലാത്തവർ രാത്രിയിൽ ഇതിലൂടെ വീണുപോകാൻ സാധ്യതയുണ്ട്. സഞ്ചാരികളുമായി കായലിൽ നങ്കൂരമിട്ടുകിടക്കുന്ന പുരവഞ്ചികളിൽ സുരക്ഷാക്രമീകരണങ്ങൾ കുറ്റമറ്റതായിരിക്കണമെന്ന് പോലീസ് ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും പാലിക്കപ്പെടാറില്ല.
കുറച്ചുദിവസം മുൻപാണ് കന്നിട്ട ജെട്ടിയിൽ നിർത്തിയിട്ട ഹൗസ്ബോട്ടിൽ വെള്ളം കയറി അപകടമുണ്ടായത്. വഞ്ചിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികൾ രക്ഷപ്പെട്ടെങ്കിലും ഇവരുടെ സാധനങ്ങളെടുക്കാൻ കായലിലിറങ്ങിയ നാട്ടുകാരൻ മുങ്ങിമരിച്ചത് വലിയ ദുരന്തമായിരുന്ു. ആ സംബവത്തിൻ ആഘാതം മാറും മുൻപാണ് അടുത്ത അപകടം.
ജോമോൻ തനിക്കു വളരെയടുപ്പമുള്ള സുഹൃത്തുക്കൾക്കൊപ്പമാണ് ആലപ്പുഴയിലെത്തിയത്. ഇടുക്കിയിൽ ഹർത്താലായതിനാലാണ് അവധിയാഘോഷിക്കാൻ സംഘം ഹൗസ്ബോട്ട് എടുത്തത്. വരുന്ന വഴി തണ്ണീർമുക്കത്ത് കട നടത്തുന്ന ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുത്തിയുള്ള ലൈവ് വ്ളോഗും ചെയ്തിരുന്നു. തങ്ങളുടെ സഞ്ചാരത്തെക്കുറിച്ചും അതിൽ ജോമോൻ പറയുന്നുണ്ട്.
ആലപ്പുഴയിലെത്തി ആഘോഷിച്ചതിന് ശേഷം രാത്രി വൈകിയപ്പോൾ ക്ഷീണമായി കിടക്കാൻപോകുന്നുവെന്നു പറഞ്ഞാണ് ജോമോൻ മുറിയിലേക്കുപോയത്. പിന്നെ ജോമോനെ ഇവർ കാണുന്നത് ജീവനറ്റാണ്. എല്ലാവർക്കും പ്രിയങ്കരനായിരുന്നു ജോമോൻ. സുഹൃത്തുക്കളിൽ പലരും ടാക്സി ഡ്രൈവർമാരാണ്.