ന്യൂഡൽഹി: കൗമാരക്കാരെ ഇന്ത്യൻ സേനയ്ക്കായി നിയോഗിക്കാനുള്ള കേന്ദ്രസർക്കാരിന്റെ പുതിയ റിക്രൂട്ടിങ് നയത്തിന് എതിരെ പ്രതിഷേധം വ്യാപകമാവുന്നു. കഴിഞ്ഞദിവസം പ്രഖ്യാപിച്ച കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിയ്ക്കെതിരെ യുവാക്കൾ കടുത്ത പ്രതിഷേധത്തിൽ. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിരിക്കെ കേന്ദ്രം യുവാക്കളെ വിഡ്ഢികളാക്കുന്നുവെന്ന് ആരോപിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ പ്രതിഷേധം നടക്കുന്നത്.
ബീഹാറിലും രാജസ്ഥാനിലും ഹരിയാനയിലും വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. ബീഹാറിൽ ട്രെയിൻ ബോഗിക്ക് തീയിട്ടും റോഡ് ഉപരോധിച്ചുമാണ് യുവാക്കൾ പ്രതിഷേധിക്കുന്നത്. എംപിമാരുടെ ഡൽഹിയിലെ വീടുകൾക്ക് നേരെയും പ്രതിഷേധം നടക്കുന്നുണ്ട്.
നാല് വർഷത്തെ സൈനിക സേവനത്തിന് ശേഷം തങ്ങൾ എന്തുചെയ്യണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ചോദ്യം. ഇന്ത്യയുടെ സൈനിക സേവനത്തിലേക്ക് യുവാക്കളെ എത്തിക്കാനുള്ള പദ്ധതിയാണ് അഗ്നിപഥ്.
17.5 വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ള 45,000 യുവാക്കളെ നാല് വർഷത്തേക്ക് സൈന്യത്തിൽ ചേർക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. ഈ കാലയളവിൽ അവർക്ക് 30,000-40,000 രൂപ ശമ്പളവും അലവൻസുകളും മെഡിക്കൽ ഇൻഷുറൻസും നൽകും.
നാല് വർഷത്തിനു ശേഷം ഈ സൈനികരിൽ 25 ശതമാനത്തെ നിലനിർത്തും. അവർ 15 വർഷം നോൺ ഓഫീസർ റാങ്കുകളിൽ തുടരും. അേല്ലാത്തവർക്ക് 11-12 ലക്ഷം രൂപയ്ക്ക് ഇടയിലുള്ള പാക്കേജ് നൽകി ജോലിയിൽ നിന്നും പിരിച്ചുവിടും. ഇവർക്ക് പെൻഷൻ ലഭിക്കുകയില്ല. പെൺകുട്ടികളേയും ആൺകുട്ടികളേയും ഇത്തരത്തിൽ റിക്രൂട്ട് ചെയ്യാനാണ് നീക്കം.