തിരുവനന്തപുരം: ഇനി ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർ ഹെൽമറ്റിന്റെ കാര്യത്തിൽ കാര്യമായി തന്നെ ശ്രദ്ധ ചെലുത്തേണ്ടിവരും. ഹെൽമറ്റില്ലാത്ത യാത്ര ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് പോലും ഡ്രൈവിങ് ലൈസൻസ് മരവിപ്പിക്കാനാണ് ഉത്തരവ്.
സംസ്ഥാനത്ത് വാഹനാപകടങ്ങൾ കൂടിയ സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നത്. ഇരുചക്ര വാഹനങ്ങളിൽ മൂന്ന് പേരായി സഞ്ചരിക്കുക, അമിത വേഗതയിൽ വാഹനമോടിക്കുക, ഹെൽമറ്റ് ധരിക്കാതിരിക്കുക, സിഗ്നൽ തെറ്റിച്ച് വണ്ടിയോടിക്കുക, ഡ്രൈവിങ്ങിന് ഇടയിൽ മൊബൈൽ ഉപയോഗം, വാഹന പരിശോധനയ്ക്കിടയിൽ നിർത്താതെ പോവുക, മദ്യപിച്ചുള്ള ഡ്രൈവിങ് എന്നീ കുറ്റങ്ങൾക്ക് നടപടി കടുപ്പിക്കാനാണ് നിർദേശം.
ചെറിയ നിയമ ലംഘനങ്ങൾക്ക് പോലും ലൈസൻസ് മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ എടുക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു കഴിഞ്ഞു. ഇക്കാര്യത്തിൽ എൻഫോഴ്സ്മെന്റ് ആർടിഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ആദ്യം പിഴ ഈടാക്കുകയാണ് ചെയ്യുക. തെറ്റ് ആവർത്തിച്ചാൽ ലൈസൻസ് മരവിപ്പിക്കും. വാഹന പരിശോധനയും കർശനമാക്കുകയാണ്. പിഴയടക്കുന്നത് പ്രശ്നമല്ലെന്ന മനോഭാവമാണ് പലർക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു.