കോട്ടയം: സോളാർ തട്ടിപ്പ് കേസിലുൾപ്പടെ പ്രതിയായ സരിത എസ് നായർ ഈരാറ്റുപേട്ടയിലെ തന്റെ വസതിയിലെത്തി സന്ദർശിച്ചിരുന്നെന്ന് വെളിപ്പെടടുത്തി പി സി ജോർജ്. തിരിച്ചറിയാതിരിക്കാൻ നേരം ഇരുട്ടിയ ശേഷം പർദ്ദയിട്ടാണ് സരിത എത്തിയത്. ഒരു മുസ്ലിം സ്ത്രീയാണ് എന്നാണ് താൻ ആദ്യം മനസ്സിലാക്കിയത്. എന്നാൽ ഓഫീസിനുള്ളിൽ എത്തി പർദ്ദ മാറ്റി മുഖം കണ്ടപ്പോഴാണ് അത് സരിത ആണെന്ന് തനിക്ക് മനസ്സിലായതെന്നും പിസി ജോർജ് പറഞ്ഞു.
സരിതയെ നേരത്തെ കായംകുളത്ത് വെച്ച് കണ്ടിട്ടുണ്ടെന്നും പിസി ജോർജ്ജ് പറഞ്ഞു. യാത്ര ചെയ്യുന്നതിനിടെ കാണണമെന്ന് സരിതയുടെ മകൻ ആവശ്യപ്പെട്ടത് പ്രകാരമാണ് കായംകുളത്ത് വെച്ച് എത്തി കണ്ടത് എന്ന് പിസി ജോർജ് കൂട്ടിച്ചേർത്തു. ഈരാറ്റുപേട്ടയിൽ എത്തിയപ്പോഴും സരിതക്ക് ഒപ്പം മകൻ ഉണ്ടായിരുന്നെന്ന് പി സി ജോർജ് കൂട്ടിച്ചേർത്തു.
മുൻകൂട്ടി അറിയിച്ചിരുന്നു വരുന്ന കാര്യം. ഈരാറ്റുപേട്ടയിലെ വസതിയിലെത്തി കാണാൻ താൻ തന്നെയാണ് നിർദേശിച്ചത്. കേസിലെ പ്രതിയായതുകൊണ്ടുതന്നെ മറ്റിടങ്ങളിൽ വെച്ച് കാണുന്നതിൽ തനിക്ക് ഭയമുണ്ടായിരുന്നെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.
അതേസമയം, സോളാർ കേസുമായി ബന്ധപ്പെട്ട് സരിത നൽകിയ പരാതിയിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. ഈ അന്വേഷണത്തിൽ താൻ മൊഴി നൽകാൻ തയ്യാറാകാത്തതാണ് ഇപ്പോൾ സരിതയുടെ ദേഷ്യത്തിന് കാരണമെന്നും പിസി കൂട്ടിച്ചേർത്തു.
സിബിഐ ഉദ്യോഗസ്ഥർ തന്നെ വിളിച്ച് കൊച്ചിയിലെത്തി മൊഴി നൽകാൻ ആവശ്യപ്പെട്ടിട്ടും താൻ തയ്യാറായില്ല. ഈരാറ്റുപേട്ടയിലെ വസതിയിലെത്തി മൊഴിയെടുക്കാൻ ആണ് സിബിഐ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത് എന്നും പിസി ജോർജ് കൂട്ടിച്ചേർത്തു. പാരമ്പര്യമായി തനിക്ക് കിട്ടിയ സ്വത്ത് ആണ് ഉള്ളത്. അതിൽ നിന്നും പണം ചെലവാക്കി എറണാകുളത്ത് പോയി മൊഴി കൊടുക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. കട്ടും മോഷ്ടിച്ചും ഒന്നുമല്ല താൻ പണം ഉണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ടാണ് ഈരാറ്റുപേട്ടയിൽ എത്തി മൊഴിനൽകാൻ പറഞ്ഞത് എന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.