കൊല്ലം: വർത്തമാനം പത്രത്തിന്റെ എഡിറ്റർ വികെ ആസിഫ് അലിയ്ക്ക് നേരെ പോലീസിന്റെ അതിക്രമം. അകാരണമായി തടഞ്ഞ് റെയിൽവേ പോലീസ് മാധ്യമപ്രവർത്തകനെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തെന്നാണ് ആസിഫ് അലിയുടെ പരാതി. സംഭവത്തിൽ പോലീസുകാർക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട്ടേക്ക് പോവാൻ കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് മാധ്യമപ്രവർത്തകനെ ഐഡി കാർഡ് ആവശ്യപ്പെട്ട് പോലീസ് തടഞ്ഞത്.
തുടർന്ന് പോലീസ് തന്നെ ബലമായി പിടിച്ച് സ്റ്റേഷനിലേക്ക് കൊണ്ട് പോയെന്നും രഞ്ജു ആർഎസ് എന്ന സബ് ഇൻസ്പെക്ടറും നാലോളം പോലീസുകാരും ചേർന്ന് മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായും ഇദ്ദേഹം പരാതിയിൽ പറയുന്നു. അക്രമം മൊബൈലിൽ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഫോൺ പിടിച്ച കൈ പിടിച്ച് ഞെരിച്ച് ഫോൺ നിലത്തെറിഞ്ഞു. മാധ്യമപ്രവർത്തകനാണെന്ന ഐഡി കാർഡ് കാണിച്ചപ്പോൾ സംഭവം പുറത്തു പറഞ്ഞാൽ തീർത്തു കളയുമെന്ന് വധ ഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു.
‘ഞാൻ മാധ്യമ പ്രവർത്തകനാണെന്ന ഐഡി ബാഗിൽ നിന്ന് ലഭിച്ചപ്പോൾ ഇത് നീ എവിടുന്നു സംഘടിപ്പിച്ചു എന്ന് ചോദിച്ചായി തെറി വിളികൾ. കേരളാ ഗവൺമെന്റ് നൽകിയ ഐഡിയാണെന്നും ഈ കാണിക്കുന്ന atrocity ഞാൻ കംപ്ലയിന്റ് ചെയ്യുമെന്നും പറഞ്ഞപ്പോൾ എന്നെ നാലു ഭാഗത്തും വളഞ്ഞു നിന്ന് വീണ്ടും തെറി വിളിയായി. പരാതി കൊടുത്താൽ നിന്നെ തീർക്കാൻ ഞങ്ങൾക്കറിയാം എന്ന് വധഭീഷണി മുഴക്കി.
എനിക്ക് ട്രെയിൻ മിസ്സാവുമെന്ന് പറഞ്ഞപ്പോൾ താൻ ബോംബ് വെക്കാൻ പോകുന്നയാളാണോ എന്നൊക്കെ പരിശോധിച്ചിട്ട് വിടാം എന്ന് പറഞ്ഞ് ബാഗൊക്കെ തുറന്നു നോക്കി. entry ഇടാതെ വിടരുതെന്ന് കംപ്യുട്ടറിനു മുൻപിൽ ഇരുന്ന ഉദ്യോഗസ്ഥനോട് രഞ്ജു ആർ എസ് എന്ന സബ് ഇസ്പെക്ടർ ആക്രോശിക്കുന്നുണ്ടായിരുന്നു. കഴുത്തിൽ ബലമായി പിടിച്ചു വെച്ചതു കാരണം എനിക്ക് നല്ല കഴുത്തു വേദനയും ശ്വാസതടസവും അനുഭവപ്പെടുന്നുണ്ട്. കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.’- ആസ്ഫി അലി നൽകിയ പരാതിയിൽ പറയുന്നു.