തിരുവനന്തപുരം: വ്യാഴാഴ്ച അർധരാത്രി മുതൽ 24 മണിക്കൂർ കെഎസ്ആർടിസി സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ തൊഴിലാളി സംഘനകൾ പണിമുടക്ക് പ്രഖ്യാപിച്ചത്. ഗതാഗത മന്ത്രിയുമായി തൊഴിലാളി യൂണിയൻ നേതാക്കൾ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം എടുത്തത്. അതേസമയം, സിഐടിയു പണിമുടക്കിൽ പങ്കെടുക്കില്ല.
സി.ഐ.ടി.യു, ബി.എം.എസ്, ടി.ഡി.എഫ് എന്നിവരുമായാണ് ഗതാഗതമന്ത്രി ആന്റണി രാജുവും കെ.എസ്.ആർ.ടി.സി സിഎംഡി ബിജു പ്രഭാകറും ചർച്ച നടത്തിയത്. ശമ്പളം ലഭിക്കണമെന്നതാണ് ചർച്ചയിൽ തൊഴിലാളി സംഘനകൾ പ്രധാനമായും ആവശ്യപ്പെട്ടത്. ഈമാസം 21-ന് ശമ്പളം നൽകാമെന്നാണ് മാനേജ്മെന്റും മന്ത്രിയും ആദ്യഘട്ടത്തിൽ അറിയിച്ചത്. എന്നാൽ അത് അംഗീകരിക്കില്ലെന്ന് യൂണിയനുകൾ പറഞ്ഞു. ഈ മാസം 10 ന് ശമ്പളം നൽകാമെന്ന് മന്ത്രി അറിയിച്ചു.
എന്നാൽ കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും ബിഎംഎസും ഇത് അംഗീകരിച്ചില്ല. പത്താം തീയതി ശമ്പളം നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകിയ സാഹചര്യത്തിൽ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് സിഐടിയു അറിയിച്ചു.