കൊല്ലം: മൂന്നുവയസുള്ള മകളെയും പ്രവാസിയായ ഭർത്താവിനേയും ഉപേക്ഷിച്ച് അയൽക്കാരനൊപ്പം ഒളിച്ചോടിയ സംഭവത്തിൽ അറസ്റ്റ്. യുവതിയേയും കാമുകനേയും പോലീസ് പിടികൂടി. ഇവർക്കെതിരെ ഏഴുവർഷം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം.
പരവൂർ വില്ലേജിൽ കുറുമണ്ടൽ പുക്കുളം സുനാമി ഫ്ളാറ്റ് റിൻഷിദ മൻസിലിൽ റിൻഷിദ (23) ഇവരുടെ കാമുകനും അയൽവാസിയുമായ പുക്കുളം സുനാമി കോളനി ഫ്ളാറ്റ് എസ്എസ് മൻസിലിൽ ഷബീർ (23), എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവർക്കുമെതിരെ കുട്ടികളെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതിന് ഇൻഡ്യൻ ശിക്ഷാ നിയമത്തിലേയും ജുവനൈൽ ജസ്റ്റീസ് ആക്ടിലേയും വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് നടപടി സ്വീകരിച്ചത്. ഏഴുവർഷം ജയിൽ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയത്.
റിൻഷിദയുടെ ഭർത്താവ് വിദേശത്താണ്. കഴിഞ്ഞ 17ന് രാത്രി റിൻഷിദാ മൂന്ന് വയസുളള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് വീട്ടിൽ നിന്നും പോകുകയായിരുന്നു. യുവതിയുടെ മാതാവിന്റെ പരാതിയിൽ ഇവരെ കാണാതായതിന് പോലീസ് കേസെടുത്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇരുവരേയും വർക്കലയിൽ നിന്ന് പിടികൂടുകയായിരുന്നു.
പരവൂർ ഇൻസ്പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ നിതിൻ നളൻ, സിപിഒ സിന്ധു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. ഷബീറിനെ കൊല്ലം ജില്ലാ ജയിലിലും റിൻഷിദയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും റിമാന്റ് ചെയ്തു.