തൃശ്ശൂർ: പന്നിയങ്കര ടോൾ പ്ലാസയിൽ അക്രമാസക്തനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ടോൾ ബൂത്തിന്റെ ചില്ല് അടിച്ചുതകർക്കുകയും കംപ്യൂട്ടർ നശിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് ഒരാൾ അറസ്റ്റിലായത്. കുഴൽമന്ദം പെരുംകുന്നം തെക്കേത്തറ വീട്ടിൽ ഇബ്രാഹിം (39) ആണ് പിടിയിലായത്.
കൈകൊണ്ട് തല്ലി ചില്ല് തകർത്തതോടെ ചോര പൊടിഞ്ഞ ഇയാളെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഡിസ്ചാർജ് ചെയ്ത ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആലത്തൂരിൽനിന്ന് മുവാറ്റുപുഴയിലേക്ക് ചരക്കുമായി മിനി ലോറിയിൽ പോവുകയായിരുന്ന ഇബ്രാഹിം ടോൾ ബൂത്തിലെത്തിയപ്പോൾ അമിത ടോൾ കൊടുക്കാൻ പറ്റില്ലെന്ന് പറഞ്ഞ് വഴക്കുണ്ടാക്കുകയും അക്രമാസക്തനാവുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ടോൾ പ്ലാസയിലെ ജീവനക്കാരുമായി തർക്കിച്ചതിന് പിന്നാലെ ബാരിയർ തുറക്കാത്തതിൽ പ്രകോപിതനായി ലോറിയിൽനിന്ന് ഇറങ്ങി ക്യാബിൻ തകർക്കുകയുമായിരുന്നു. കംപ്യൂട്ടറും വലിച്ചെറിഞ്ഞ് നശിപ്പിച്ചു. ശബ്ദം കേട്ട് എത്തിയ പോലീസ് ഇയാളെ പിടികൂടുമ്പോൾ കൈ മുറിഞ്ഞ് ചോര ഒഴുകുന്ന നിലയിലായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തതായി പോലീസ് പറഞ്ഞു.