തൃശ്ശൂർ: ജില്ലയിലെ ഇഞ്ചക്കുണ്ടിൽ കുടുംബവഴക്കിനെ തുടർന്ന് മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നത് അതിക്രൂരമായി. മാവ് നടുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ദാരുണമായ കൊലപാതകത്തിൽ അവസാനിച്ചത്. ഇഞ്ചക്കുണ്ടിൽ സുബ്രൻ (കുട്ടൻ-68), ഭാര്യ ചന്ദ്രിക (62) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട മകൻ അനീഷിനായി തിരച്ചിൽ തുടരുകയാണ്.
തൃശ്ശൂരിൽ അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊലപ്പെടുത്തി; നാടിനെ നടുക്കിയ ദാരുണസംഭവം റോഡരികിൽ വെച്ച്
ഞായറാഴ്ച രാവിലെ തന്നെ വീട്ടിൽ നിന്ന് ബഹളം കേട്ടിരുന്നതായി അയൽവാസികൾ പറയുന്നു. എന്നും വഴക്കുണ്ടാകാറുള്ളതിനാൽ ആരും ഇടപെട്ടില്ല. പിന്നീട് ബഹളം കൂടിയപ്പോഴാണ് നാട്ടുകാർ ശ്രദ്ധിച്ചത്. മാതാപിതാക്കളെ തൂമ്പകൊണ്ട് അടിച്ചുവീഴ്ത്തിയ അനീഷ് കഴുത്തിൽ വെട്ടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കുട്ടനും ചന്ദ്രികയും അയൽവീടുകളിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അനീഷ് തടഞ്ഞ് റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം, മാതാവിന്റെ മുഖം അനീഷ് വെട്ടി വികൃതമാക്കി. പിതാവിന്റെ നെഞ്ചിനും കഴുത്തിനുമാണ് വെട്ടേറ്റത്. സ്വത്തിനെച്ചൊല്ലി വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പലരും അനുരഞ്ജന ചർച്ചകൾ നടത്തിയെങ്കിലും പരിഹാരമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.