പത്തനംതിട്ട; പത്തനംതിട്ട റാന്നിയില്‍ അമ്മയേയും മകളേയും വീടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഇരുവരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ സംഭവസ്ഥലത്തു നിന്ന് യുവതിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരിക്കുകയാണ്.
ഐത്തല മീന്മുട്ടി സ്വദേശി റിന്‍സിയെയും മകള്‍ ഒന്നര വയസ്സുകാരി അല്‍ഹാനയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘ഞാന്‍ മരിക്കുന്നു’ എന്നു മാത്രമാണ് റിന്‍സി കുറിച്ചത്. ഇതോടെ ആത്മഹത്യയാണെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് പൊലീസ്. എന്നാല്‍ മരണ കാരണം വ്യക്തമാക്കാത്തത് ദുരൂഹത അവശേഷിപ്പിക്കുകയാണ്.
also read: അടിയന്തര ലാൻഡിങ്ങിനിടെ ചരക്കുവിമാനം രണ്ടായി പിളർന്നു; ആളപായമില്ല
റിന്‍സിയും അല്‍ഹാനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് വിദേശത്താണ്. ഇരുവരെയും വീടിനു പുറത്ത് കാണാത്തതിനെ തുടര്‍ന്ന് സമീപത്തുള്ള ബന്ധുക്കള്‍ വീടിന്റെ കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം മൃതദേഹങ്ങള്‍ സംസ്കരിച്ചു.മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുകയാണ് പൊലീസ്. റിന്‍സിയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.