കക്കട്ടിൽ: റോഡുവക്കിൽനിന്ന് കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ഉടമസ്ഥയ്ക്ക് തിരിച്ചുനൽകി മാതൃകയും നാടിന് അഭിമാനവുമായി എട്ടുവയസ്സുകാരി ലയന. പാതിരിപ്പറ്റ യു.പി. സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിനിയാണ് ലയന. ഇതേ വിദ്യാലയത്തിലെ അധ്യാപികയായ ശ്രീജയ്ക്കാണ് ലയനയുടെ നല്ല മനസുകൊണ്ട് പണമടങ്ങിയ ബാഗ് തിരികെ ലഭിച്ചത്.
ഞായറാഴ്ച സഹപ്രവർത്തകന്റെ വിവാഹത്തിൽ പങ്കെടുക്കാനായി പോകുന്നതിനിടയിലാണ് ബാഗ് കളഞ്ഞുപോയത്. ബാഗ് ലഭിച്ചവിവരം ലയന പരിസരവാസികളെയും മറ്റും അറിയിച്ചതിനിടയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ അധ്യാപികയുടെ ബാഗ് നഷ്ടപ്പെട്ട വാർത്ത എത്തി. അതിൽ കൊടുത്ത ഫോൺ നമ്പറിൽ വിവരം നൽകിയതോടെ അധ്യാപിക സ്ഥലത്തെത്തി ബാഗ് ഏറ്റുവാങ്ങി.
ഇടക്കാട്ട് ലതേഷിന്റെയും സന്ധ്യയുടെയും മകളാണ് ലയന. ലയനയെ കണ്ടോത്ത്കുനി സൗഹൃദവേദി അനുമോദിച്ചു. അധ്യാപക പുരസ്കാര ജേതാവ് പി.എ. നൗഷാദ്, കാണംകണ്ടി റഹിം ഹാജി, കെ.ജി. ലുഖ്മാൻ, ഇ.വി. മഹമൂദ് ഹാജി എന്നിവർ സംസാരിച്ചു.