മലപ്പുറം: ഒലിപ്രം കടവിലെ വീട്ടിൽ നിന്നും മോഷണം പോയ സ്വർണവും രൂപയും 20 ദിവസത്തിന് ശേഷം തിരിച്ചെത്തിച്ച് കള്ളൻ. പട്ടാപകൽ നടന്ന മോഷണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് സ്വർണവും പണവും മോഷ്ടാവ് തന്നെ തിരികെ കൊണ്ടുവന്നിട്ടിരിക്കുന്നത്.
നാല് പവന്റെ മാലയും ഒരു പവന്റെ മോതിരവും 67,500 രൂപയുമാണ് അബൂബക്കർ മുസ്ലിയാരുടെ വീട്ടിൽ നിന്നും കള്ളൻ എടുത്തത്. എന്നാൽ മോഷണം പോയ പണവും സ്വർണവും ഇപ്പോൾ വീട്ടിൽ തിരികെ എത്തിയിരിക്കുകയാണ്.
അബൂബക്കറിന്റെ ഭാര്യ റാബിയ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് മോഷണം നടന്നത്. കുളികഴിഞ്ഞെത്തിയ ഇവർ വീടിന്റെ വാതിലും അലമാരയും തുറന്നു കിടക്കുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആഭരണവും പണവും നഷ്ടപ്പെട്ട കാര്യം അറിയുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു.
ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രി കിടപ്പുമുറിയിലെ ജനലിന് താഴെ നിന്നും സ്വർണവും പണവും തിരികെ ലഭിച്ചത്. ചൂടായതിനാൽ മുറിയുടെ ജനൽ പാളി തുറന്ന് വച്ചിരിക്കുകയായിരുന്നു. എട്ട് മണിയോടെ ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ ജനലിന് താഴെയായി പണവും സ്വർണവും കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ALSO READ- ഹിജാബ് വിലക്ക് അടിയന്തരമായി പരിഗണിക്കില്ല; ഹോളി അവധിക്ക് ശേഷം നോക്കാമെന്ന് സുപ്രീംകോടതി
തുറന്നിട്ട ജനലിലൂടെ മോഷ്ടാവ് തന്നെ പണവും സ്വർണവും തിരികെ കൊണ്ടിട്ടതാവാമെന്നാണ് പോലീസിന്റെ നിഗമനം. മലപ്പുറത്ത് നിന്നും വിരലടയാള വിദഗ്ധരുടെ സംഘമെത്തി തെളിവുകൾ ശേഖരിച്ചു. കളവുപോയ പണം പോലീസിന്റെ സാന്നിധ്യത്തിൽ വീട്ടുകാർ എണ്ണിത്തിട്ടപ്പെടുത്തി.
അതേസമയം, കള്ളന്റെ പ്രവർത്തി നാട്ടിലാകെ ചർച്ചയായിരിക്കുകയാണ. മോഷണ മുതൽ തിരിച്ചുകിട്ടിയതിൽ സന്തോഷമറിയിച്ച വീട്ടുകാർ പോലീസിന് നന്ദി അറിയിച്ചു.