മൂന്നാർ: ചായക്ക് ചൂടു പോരെന്ന് ആരോപിച്ച് ഹോട്ടൽ ജീവനക്കാരന്റെ മുഖത്തൊഴിച്ച വിനോദസഞ്ചാരിയെ ഹോട്ടൽ ജീവനക്കാർ ബസ് തടഞ്ഞ് ആക്രമിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം ഏറനാട് സ്വദേശി അർഷിദ് (24), ബസ് ഡ്രൈവർ കൊല്ലം ഓച്ചിറ സ്വദേശി കെ സിയാദ് (31) എന്നിവർക്കാണ് മർദ്ദനമേറ്റത്.
ശനിയാഴ്ച രാത്രി എട്ടുമണിക്ക് ടോപ്പ് സ്റ്റേഷനിലെ ഹോട്ടലിലായിരുന്നു സംഭവം. മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന യുവാക്കളുടെ സംഘം രാത്രിയിൽ ചായകുടിക്കാനായി ഹോട്ടലിൽ കയറുകയായിരുന്നു. തങ്ങൾക്ക് ലഭിച്ച ചായ തണുത്തുപോയെന്ന് പറഞ്ഞ് സംഘത്തിലൊരാൾ ചൂടുചായ ജീവനക്കാരന്റെ മുഖത്തൊഴിച്ചു. തുടർന്ന്, ജീവനക്കാരുമായി വാക്കേറ്റമായി.
തർക്കം രൂക്ഷമായതോടെ സഞ്ചാരികൾ ബസിൽകയറി സ്ഥലംവിട്ടു. എന്നാൽ, സുഹൃത്തുക്കളെ വിളിച്ചുകൂട്ടി ബൈക്കിൽ പിന്തുടർന്ന് എല്ലപ്പെട്ടിയിലെത്തിയ ഹോട്ടൽ ജീവനക്കാർ ബസ് തടഞ്ഞ് വിനോദസഞ്ചാരികളെയും ഡ്രൈവറെയും പുറത്തിറക്കി മർദ്ദിച്ചു.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ടാറ്റാ ടീ ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകിയശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കുമാറ്റി. മൂന്നാർ എസ്ഐ എംപി സാഗറിന്റെ നേതൃത്വത്തിൽ പോലീസ് ടോപ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി. പരാതി ലഭിച്ചാലുടൻ കേസെടുക്കുമെന്ന് എസ്ഐ പറഞ്ഞു.