വട്ടിയൂര്‍ക്കാവ്: പാമ്പുകടിയേറ്റ് അമ്പതുവയസ്സുകാരി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ത്രീക്ക് ചികിത്സ കിട്ടാന്‍ വൈകിയെന്നും ഇതാണ് മരണത്തിനിടയാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
വട്ടിയൂര്‍ക്കാവ് വെള്ളെക്കടവ് ചാത്തന്‍തറ ഗോപിക ഭവനില്‍ ഷീല(50)യാണ് മരിച്ചത്. ശനിയാഴ്ച അര്‍ധരാത്രി വീട്ടിനുള്ളില്‍ വെച്ചാണ് ഷീലയ്ക്ക് പാമ്പുകടിയേറ്റത്. ഞായറാഴ്ച പുലര്‍ച്ചയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചു.
also read: ഗായത്രിയുടെ കൊലപാതകം:പ്രവീണിനെതിരെ ഗുരുതര ആരോപണവുമായി ഗായത്രിയുടെ കുടുംബം
വീടുപണി നടക്കുന്ന സ്ഥലത്തിനുസമീപം തകരഷീറ്റുകൊണ്ടു നിര്‍മിച്ച താത്കാലിക ഷെഡ്ഡിലാണ് ഷീലയും കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ഗോപിനാഥനും മക്കളും താമസിച്ചിരുന്നത്. ശനിയാഴ്ച അര്‍ധരാത്രി ഉറക്കത്തില്‍ നിന്നെഴുന്നേറ്റ ഷീല കട്ടിലില്‍നിന്നു കാല് തറയില്‍ ചവിട്ടിയപ്പോഴാണ് പാമ്പ് കടിച്ചത്.
പാമ്പ് ഇഴഞ്ഞുപോയി. തുടര്‍ന്ന് ബൈക്കിനു പുറകിലിരുത്തി മകന് ഗോകുല്‍ ഷീലയെ പേരൂര്‍ക്കട ആശുപത്രിയിലും അവിടെനിന്ന് ഉടന്‍ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും എത്തിച്ചു. എന്നാല്‍, പാമ്പ് കടിച്ചതാണെന്നു പറഞ്ഞിട്ടും മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ വേണ്ട ശ്രദ്ധ നല്‍കിയില്ലെന്ന് ബന്ധു സന്തോഷ് പറഞ്ഞു.
ആശുപത്രി അധികൃതര്‍ പറഞ്ഞത് ഏതു പാമ്പാണെന്ന് അറിയാതെ ചികിത്സ തുടങ്ങാന്‍ കഴിയില്ലെന്നാണ്. രക്തം പരിശോധിക്കാനോ പള്‍സ് നോക്കാനോ തയ്യാറാകാതെ ഇവര്‍ ഫോണ്‍ ചെയ്ത് കൊണ്ടിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. ഷീലയുടെ കൂടെയുണ്ടായിരുന്നവര്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ കിടത്തിച്ചികിത്സയ്ക്ക് കട്ടില് ഒഴിവില്ലെന്നും ഏഴാം വാര്‍ഡില്‍ ഡോക്ടര്‍ ഉണ്ടെന്നും അവിടേക്കു കൊണ്ടുപോകാനും പറഞ്ഞു.