മൂന്നാര്‍: യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന യുക്രൈനില്‍ നിന്നും നാട്ടിലേക്ക് തിരിക്കുമ്പോള്‍ ആര്യ ആഗ്രഹിച്ചതുപോലെ ഒപ്പം സെറയുമുണ്ടാവും. സ്വന്തം ജീവനും കൈയ്യില്‍ പിടിച്ച് സുരക്ഷിതസ്ഥലത്തേക്ക് പലരും ഓടുമ്പോഴും തന്റെ വളര്‍ത്തുനായ സെറയുടെ ജീവന് കാവലായി നില്‍ക്കുകയായിരുന്നു ആര്യ. സൈറയെയും നാട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് ആര്യയുടെ അപേക്ഷ ഒടുവില്‍ അധികൃതര്‍ കേട്ടിരിക്കുകയാണ്.
യുക്രൈയിന് കീവിലെ വെനീസിയ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണ് ആര്യ. ദേവികുളം ലാക്കാട് സ്വദേശികളായ ആള്ട്രിന്-കൊച്ചുറാണി ദമ്പതിമാരുടെ മകളാണ്. കീവില്‍ യുദ്ധം രൂക്ഷമായതോടെ സെറയുമായി ബങ്കറിലെത്തി.
അടുത്ത ദിവസം ആര്യ, ബങ്കറിന്റെ സുരക്ഷിതത്വത്തില്‍നിന്ന് വീണ്ടും യുദ്ധഭൂമിയിലേക്ക് ഇറങ്ങി. സെറയ്ക്കുള്ള യാത്രാരേഖകള്‍ സംഘടിപ്പിച്ചു. ഇതിനിടയില്‍ നാട്ടിലേക്ക് പോകാനുള്ള വഴി തുറന്നു. തന്നോടൊപ്പം സെറയെ കൊണ്ടുപോകാനുള്ള ആഗ്രഹം ആര്യ, പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സുരക്ഷാ ജോലിയിലുള്ള പി.എസ്.മഹേഷിനെ അറിയിച്ചു.
അദ്ദേഹവും വളരെയധികം സഹായിച്ചു. സര്‍ക്കാര്‍ ഇടപാടുചെയ്ത ബസില്‍, അയല്‍രാജ്യമായ റൊമാനിയായിലേക്ക് ഞായറാഴ്ചയാണ് പുറപ്പെട്ടത്. രാത്രി പുറപ്പെട്ട ബസ് റൊമാനിയന്‍ അതിര്‍ത്തിയില്‍നിന്നു 12 കിലോമീറ്റര്‍ ദൂരെ നിര്‍ത്തി ഇന്ത്യക്കാരെ ഇറക്കിവിട്ടു.
തണുത്തുറഞ്ഞ പാതയിലൂടെ നടന്ന് അതിര്‍ത്തിയിലെത്തി. ഇതിനിടയില്‍ സെറയ്ക്ക് നടക്കാനാകാതെ വന്നു. പിന്നീട് ആര്യയ്ക്ക് സെറയെ എടുക്കേണ്ടിവന്നു. അതിര്‍ത്തിയിലെത്തിയപ്പോള്‍ റൊമാനിയന്‍ പട്ടാളക്കാര്‍ സെറയെ തടഞ്ഞുവെച്ചു.
എന്നാല്‍, സെറയെയുംകൊണ്ടേ പോകൂവെന്ന് ആര്യ ശഠിച്ചു. പട്ടാളക്കാര്‍ വഴങ്ങി. ഇതോടെ ബസില്‍ റൊമാനിയന്‍ വിമാനത്താവളത്തിലേക്ക്.
തിങ്കളാഴ്ച വൈകീട്ട് ഭാരത സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തില്‍ മകളും സെറയും യാത്രതിരിക്കുമെന്നും ചൊവ്വാഴ്ച വെളുപ്പിന് ഡല്‍ഹിയിലെത്തുമെന്നും ആര്യയുടെ അച്ഛന് ആള്ട്രിന് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരിയിലെത്തുന്ന ആര്യയെ സ്വീകരിക്കാന്‍ രാവിലെ പോകുമെന്നും അദ്ദേഹം പറഞ്ഞു.