പന്തളം: മരണത്തിലും വേര്‍പിരിയാതെ ഉറ്റസുഹൃത്തുക്കള്‍. നാടിനു പ്രിയപ്പെട്ട മനോജിനെയും ശ്രീജിത്തിനെയുമാണ് കവര്‍ന്നെടുത്തത് അപ്രതീക്ഷിതമായി എത്തിയ ഒരു വാഹനാപകടമാണ്. ഇരവരുടെയും മരണം ഉറ്റവരെയും സുഹൃത്തുക്കളെയും നാടിനെയും കണ്ണീരിലാഴ്ത്തുകയാണ്.
സുഹൃത്തായ മനുവിനെ വിമാനത്താവളത്തില്‍ കൊണ്ടുവിട്ട് മടങ്ങവെയാണ് വാഹനാപകടം സംഭവിച്ചത്. മോനിപ്പള്ളിയില്‍ വെച്ചാണ് അപകടം. കുഞ്ഞുന്നാളുമുതലേ സുഹൃത്തുക്കളാണ് മനോജും ശ്രീജിത്തും. ശ്രീജിത്തിനെ കുട്ടനെന്നാണ് നാട്ടുകാര്‍ വിളിച്ചിരുന്നത്.
ശ്രീജിത്തിന്റെ അമ്മ ഉഷാകുമാരിക്ക് മനോജ് മകനേപ്പോലെയായിരുന്നു. ആഹാരം കഴിക്കാനും വീട്ടിലെ എന്ത് കാര്യത്തിനും മനോജ്, ശ്രീജിത്തിന്റെ കൊട്ടിലുവുളയില് വീട്ടിലേക്ക് ഓടിയെത്തും.
കുറച്ചുനാള്‍ മുമ്പ് ശ്രീജിത്ത് അബുദാബിയില്‍ ജോലിതേടിപ്പോയി രണ്ട് മാസം മുമ്പ് മടങ്ങിയെത്തിയപ്പോഴും പഴയ സൗഹൃദം കൂടുതല്‍ ദൃഢമായി. ശേഷം, നാട്ടിലെത്തിയ ശ്രീജിത്ത് മനോജിനൊപ്പം വെല്‍ഡിങ് ജോലികള്‍ക്ക് സഹായിക്കാനായി പോകുമായിരുന്നു.
ചെറുപ്പത്തില്‍ അച്ഛന് ഭാസ്കരന് മരിച്ചപ്പോള്‍ അമ്മയും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഭാരം ചുമലിലേറ്റിയതായിരുന്നു മനോജ്. വീടെന്ന സ്വപ്നം ബാക്കിയാക്കിയായിരുന്നു മനോജിന്റെ അപ്രതീക്ഷിത വിയോഗം. രണ്ട് സഹോദരിമാരുടെ വിവാഹം കഴിഞ്ഞപ്പോള്‍ അടുത്തത് കയറിക്കിടക്കാനുള്ള വീടിനായിട്ടായിരുന്നു ശ്രമം.
പഴയ വീട് പൊളിച്ചുമാറ്റി സമീപത്തായി ഒരു ഷെഡ് കെട്ടി അതിലായിരുന്നു മനോജിന്റെയും കുടുംബത്തിന്റെയും താമസം. പഞ്ചായത്തില്‍നിന്ന് വീടനുവദിച്ചെങ്കിലും ഇതിന്റെ പണികള്‍ ബാക്കിയായിരുന്നു. രാവിലെ റബ്ബര്‍ വെട്ടാന്‍ ഭാര്യ അനിതയും മനോജുംകൂടി പോകുമായിരുന്നു. തിരികെയെത്തിയാല്‍ വെല്‍ഡിങ് ജോലിക്ക് പോകും. വിശ്രമില്ലാതെ ജോലിചെയ്ത് വീടുപണി പടിപടിയായി പൂര്‍ത്തിയാക്കി വരുന്ന വേളയിലായിരുന്നു അപകടം ശ്രീജിത്തിനെ തട്ടിയെടുത്തത്.