കോഴിക്കോട്: ബാലുശ്ശേരിയിൽ നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. കൊടുവള്ളി മാനിപുരം സ്വദേശിനി മുണ്ടയംപുറത്ത് കാവിൽ തേജ ലക്ഷ്മി(18)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തേജ ലക്ഷ്മി അനങ്ങുന്നില്ലെന്ന് രാവിലെ ഭർത്താവ് ജിനു പറഞ്ഞാണ് വീട്ടുകാർ അറിഞ്ഞത്. മൃതദേഹം ജനൽകമ്പിയിൽ കുരുക്കിട്ട് കെട്ടിയ നിലയിൽ കട്ടിലിൽ കിടക്കുകയായിരുന്നു. ഇരുവരും ഫെബ്രവരി ഒമ്പതിനാണ് വിവാഹിതരായത്.
തേജ ലക്ഷ്മിയും ബാലുശേരി ഇയ്യാട്ട് സ്വദേശി ജിനുവും വിവാഹം ചെയ്തത് തേജയുടെ ബന്ധുക്കളുടെ അറിവോടെയായിരുന്നില്ല. കോഴിക്കോട് ആര്യ സമാജത്തിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. തേജയെ അതേ ദിവസം വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇതിന് പിന്നാലെ ഇരുവരേയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയും തേജയുടെ ആവശ്യപ്രകാരം ജിനുവിന്റെ വീട്ടിലേക്കാണ് ഇവർ തിരികെ പോവുകയും ചെയ്തു.
തേജ ലക്ഷ്മി ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ലാബ് കോഴ്സിന് ചേർന്നിരുന്നു. ഇതിനിടെ, തേജയുടെ സർട്ടിഫിക്കറ്റുകൾ ജിനു സൂത്രത്തിൽ കൈക്കലാക്കിയെന്ന് ബന്ധുക്കൾ ആരോപിച്ചു.
മരണത്തിൽ കുടുംബം ദുരൂഹത ആരോപിക്കുന്നുണ്ട്. സംഭവത്തിൽ ബാലുശേരി അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. തേജ മരിച്ച് കിടന്ന മുറിയിൽ വിരലടയാള വിദഗദ്ധർ അടക്കമെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ജനലിൽ തൂങ്ങിയ നിലയിൽ കണ്ട തേജയെ അഴിച്ച് കട്ടിലിൽ കിടത്തിയെന്നാണ് ജിനുവിന്റെ മൊഴി.