കോഴിക്കോട് : സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്ത സ്വർണ്ണത്തിൽ 100 കിലോയോളം കേന്ദ്രസർക്കാരിലേക്ക് കണ്ടുകെട്ടുന്നു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, കണ്ണൂർ വിമാനത്താവളം എന്നിവിടങ്ങളിൽ കസ്റ്റംസ് പിടിച്ചെടുത്തതും, കസ്റ്റംസ് പ്രിവന്റിവ് വിഭാഗം പിടികൂടിയതുമായ സ്വർണ്ണത്തിന്റെ ഒരു ഭാഗമാണ് കേന്ദ്രം കണ്ടുകെട്ടുന്നത്.
ഇതിന്റെ മൂല്യം 50 കോടിയോളം വരും. കഴിഞ്ഞ ഡിസംബർ വരെ പിടികൂടിയ 149 പ്രധാന കേസുകളിലെ സ്വർണമാണിത്. നടപടികൾ പൂർത്തിയാക്കി ഒരുമാസത്തിനകം സ്വർണം സർക്കാരിലേക്കു കണ്ടുകെട്ടും. കസ്റ്റംസ് പിടികൂടിയ സ്വർണത്തിൽ 150 കിലോ കൊച്ചിയിലെ കസ്റ്റംസ് ഹൗസിലാണുള്ളത്. രണ്ടാംഘട്ടത്തിൽ ഈ സ്വർണവും സർക്കാർ കണ്ടുകെട്ടും.
സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് സ്വർണ്ണം ഏറ്റെടുക്കുന്നത് . കോർപ്പറേഷന്റെ മുംബൈയിലെ ഓഫീസിലേക്കാണ് സ്വർണം കൈമാറുക. കസ്റ്റംസ് ഇതിനുള്ള കത്തുനൽകി. ഇതിന്റെ നടപടികൾക്കായി ചെന്നൈയിൽനിന്നുള്ള കസ്റ്റംസ് കമ്മീഷണറെ അപ്പീൽ കമ്മീഷണറായി നിയോഗിച്ചു.
ALSO READ- വിദ്യാഭ്യാസത്തേക്കാൾ വലുത് ഹിജാബ്; മകളെ സ്കൂളിൽ നിന്നും തിരികെ കൊണ്ടുപോയി പിതാവ്
മുൻപ് കസ്റ്റംസ് മുംബൈയിൽ സ്വർണമെത്തിക്കുകയായിരുന്നു പതിവ് എന്നാൽ ഇപ്പോൾ കോർപ്പറേഷൻ പ്രതിനിധി കോഴിക്കോട്ടെത്തി സ്വർണ്ണം ഏറ്റെടുക്കും.