തിരുവല്ല: കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി സ്ത്രീയിൽ നിന്നും കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സീനിയർ ക്ലർക്കിനെ വിജിലൻസ് സംഘം പിടികൂടി. തിരുവല്ല കടപ്ര പഞ്ചായത്തിലെ ജീവനക്കാരനും തകഴി സ്വദേശിയുമായ പിസി പ്രദീപ് കുമാറിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽനിന്ന് കൈക്കൂലിയായി വാങ്ങിയ 15000 രൂപയും വിജിലൻസ് പിടിച്ചെടുത്തു.
പ്രദീപ് കുമാറിനെതിരെ വളഞ്ഞവട്ടം സ്വദേശിനിയാണ് വിജിലൻസിൽ പരാതി നൽകിയിരുന്നത്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട് പരാതിക്കാരി പ്രദീപ് കുമാറിനെ സമീപിച്ചപ്പോൾ 40,000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് തുക 25,000 ആയി കുറച്ചു.
ആദ്യഘട്ടത്തിൽ പതിനായിരം രൂപയും പരാതിക്കാരി കൈമാറി. എന്നാൽ ഇതിനുശേഷം ബാക്കി പണം ആവശ്യപ്പെട്ട് പ്രദീപ്കുമാർ പരാതിക്കാരിയെ നിരന്തരം ബന്ധപ്പെട്ടു. ഇതോടെയാണ് വളഞ്ഞവട്ടം സ്വദേശിനി വിജിലൻസിനെ സമീപിച്ചത്. ഓഫീസിന് പുറത്തുവെച്ച് മാത്രം പണം നൽകിയാൽ മതിയെന്നായിരുന്നു പ്രദീപ്കുമാർ പറഞ്ഞിരുന്നത്.
ഇതനുസരിച്ച് വാഹനയാത്രയ്ക്കിടെ പണം കൈമാറാമെന്ന് ഇയാളെ അറിയിച്ചു. പരാതിക്കാരിക്കൊപ്പം വിജിലൻസിലെ ഉദ്യോഗസ്ഥനും വാഹനത്തിലുണ്ടായിരുന്നു. പൊടിയാടിയിൽ വെച്ച് പ്രദീപ്കുമാർ ഈ വാഹനത്തിൽ കയറി. യാത്രയ്ക്കിടെ പുളിക്കീഴ് പാലത്തിന് സമീപം വെച്ച് പരാതിക്കാരി പണം കൈമാറുകയും ചെയ്തു.
എന്നാൽ സാക്ഷിയായി വാഹനത്തിൽ വിജിലൻസ് ഉദ്യോഗസ്ഥനുമുണ്ടെന്ന് പ്രദീപ്കുമാർ അറിഞ്ഞിരുന്നില്ല. ഇതിനുപിന്നാലെ ഇയാളെ വിജിലൻസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.