മലപ്പുറം: മലപ്പുറം വള്ളിക്കുന്നിൽ യുവതിയുടെ മരണത്തിന് കാരണം സ്ത്രീധന പീഢനമെന്ന് ആരോപണം. ചാലിയം വട്ടപ്പറമ്പിൽ ഗംഗാധരന്റെ മകൾ ലിജിനയാണ് കഴിഞ്ഞ ദിവസം തീവണ്ടി തട്ടി മരിച്ചത്. ർത്താവിനും വീട്ടുകാർക്കുമെതിരേയാണ് യുവതിയുടെ കുടുംബം പരാതി നൽകിയത്. വള്ളിക്കുന്ന് അത്താണിക്കലിന് സമീപം ഭർതൃമതിയായ യുവതി തീവണ്ടി തട്ടി മരിച്ച സംഭവത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നത്.
അത്താണിക്കൽ സ്വദേശി ലാലുമോന്റെ ഭാര്യയാണ് ലിജിന. ഭർതൃവീട്ടിലെ പീഢനമാണ് മരണത്തിന് കാരണമെന്ന് കാണിച്ച് ലിജിനയുടെ ബന്ധുക്കൾ പരപ്പനങ്ങാടി പോലീസിലും മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതി നൽകി. ഭർതൃവീട്ടിലെ കടുത്ത പീഡനം ലിജിന വീട്ടുകാരെ അറിയിച്ചിരുന്നുവെന്നും പീഢനം അസഹ്യമാകുമ്പോൾ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു പതിവെന്നും സഹോദരൻ ഹരീഷ് കുമാർ വെളിപ്പെടുത്തി.
പണവും സ്വർണവും ആവശ്യപ്പെട്ട് ലിജിനയെ ഭർത്താവും വീട്ടുകാരും നിരന്തരം മർദ്ദിച്ചിരുന്നുവെന്ന് സഹോദരിയും പറഞ്ഞു. ഭർത്താവിന്റെയും വീട്ടുകാരുടെയും കൊടിയപീഢനമാണ് ഏൽക്കേണ്ടി വന്നതെന്നാണ് ലിജിന ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. 18 വർഷം മുമ്പ് വിവാഹിതയായ ലിജിനയ്ക്ക് രണ്ട് മക്കളുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.