കൊല്ലം: കൊല്ലം സ്വദേശിനി വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ക്രോസ് വിസ്താരം തുടരുന്നു. വിവാഹം ഉറപ്പിക്കുന്ന സമയത്ത് മകള്‍ക്ക് എന്തു നല്‍കുമെന്ന് കിരണിന്റെ പിതാവ് തന്നോട് ചോദിച്ചിരുന്നതായി വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ കോടതിയില്‍ മൊഴി നല്കി.
സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് വിസ്മയ ജീവനൊടുക്കിയത്. 2021 ജൂണ്‍ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം വിവാദമായതോടെ മോട്ടോര്‍ വെഹിക്കിള്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടറായിരുന്ന കിരണിനെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.
ഈ കേസിലാണ് ക്രോസ് വിസ്താരം തുടരുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ വിസ്മയയെ മര്‍ദിക്കുമായിരുന്നെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായരെ ഒന്നാം സാക്ഷിയായി കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്ത് മുമ്പാകെ ഇന്നലെയാണ് വിസ്തരിച്ചത്.
കിരണിന്റെ പിതാവ് സ്ത്രീധനം എന്തു നല്‍കുമെന്ന് ചോദിച്ചപ്പോള്‍, 101 പവന് സ്വര്‍ണവും 1.2 ഏക്കര്‍ സ്ഥലവും കാറും നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ കോവിഡ് കാരണം 80 പവന് നല്‍കാനേ കഴിഞ്ഞുള്ളു. വിവാഹത്തിന്റെ തലേന്നു വീട്ടിലെത്തിയ കിരണ്‍ വേറെ കാര്‍ വേണമെന്ന് വിസ്മയയോടു പറഞ്ഞു.
ആഭരണം ലോക്കറില്‍ വയ്ക്കാനായി തൂക്കിയപ്പോള്‍ അളവില്‍ കുറവു കണ്ട് വിസ്മയയെ ഉപദ്രവിച്ചു. കിരണ്‍ ഫോണില്‍ വിളിച്ചപ്പോള്‍ തന്നെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മകള്‍ കരഞ്ഞെന്നും പിതാവ് പറഞ്ഞു. കിരണിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വീണ്ടെടുത്ത സംഭാഷണം കോടതിയില്‍ കേള്‍പ്പിച്ചു.
താനും ഭാര്യയും കിരണിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ‘കൊടുക്കാമെന്നു പറഞ്ഞതു മുഴുവന്‍ കൊടുത്താല്‍ തീരുന്ന പ്രശ്നമേയുള്ളൂ’ എന്നായിരുന്നു മറുപടിയെന്നും ത്രിവിക്രമന്‍ നായര്‍ മൊഴി നല്കി. തന്റെ വീട്ടില്‍ വച്ച് മകന് വിജിത്തിനെയും കിരണ്‍ ആക്രമിച്ചു. ‘പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നില്ക്കട്ടെ’ എന്നു പറഞ്ഞ്, വിസ്മയ അണിയിച്ച മാല ഊരി തന്റെ മുഖത്ത് എറിഞ്ഞശേഷം ഇറങ്ങിപ്പോയതായും ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.
വിവാഹം ബന്ധം വേര്‍പ്പെടുത്തുന്നതിനു സമുദായ സംഘടനാ ഭാരവാഹികളുമായി ചര്‍ച്ച ചെയ്യാനിരിക്കെയാണ് മകള്‍ കിരണിനോടൊപ്പം പോയത്. ജൂണ്‍ 21ന് മകള്‍ ആശുപത്രിയില്‍ ആണെന്നു കിരണിന്റെ പിതാവ് വിളിച്ചു പറഞ്ഞു. ആശുപത്രിയിലേക്ക് പോകുമ്പോഴാണ് മകളുടെ മരണവിവരം അറിയുന്നതെന്നും ത്രിവിക്രമന്‍നായര്‍ മൊഴി നല്കി.