കാഞ്ഞങ്ങാട്: പ്രസവത്തോടെ മാനസിക വിഭ്രാന്തിക്ക് അടിമപ്പെട്ട യുവതിക്ക് പിങ്ക് പോലീസിന്റെ കരുതലിൽ ബന്ധുക്കളെ തിരികെ ലഭിച്ചു. വീട് വിട്ടിറങ്ങി അന്യദേശത്ത് ചുറ്റിത്തിരിഞ്ഞ യുവതിയെ പിങ്ക് പോലീസാണ് ചേർത്ത്പിടിച്ചത് സുരക്ഷിതമായി ബന്ധുക്കളെ ഏൽപ്പിച്ചത്.
കാസർകോട് ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചാണ് യുവതി അമ്മയേയും ഭർത്താവിനേയും വീണ്ടും കണ്ടത്. കെട്ടിപ്പിടിച്ച് കരഞ്ഞ മൂവരേയും ആശ്വസിപ്പിക്കാനാവാതെ കണ്ടുനിന്നവരെയും കണ്ണീരണിയിച്ചു.
കഴിഞ്ഞ 19-നാണ് പിങ്ക് പോലീസ് കാഞ്ഞങ്ങാട് നഗരത്തിൽ നടത്തിയ പട്രോളിങ്ങിനിടയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഹിന്ദി സംസാരിക്കുന്ന 35-കാരിയെ കണ്ടെത്തിയത്. മാനസികവിഭ്രാന്തി പ്രകടിപ്പിച്ച യുവതിയെ പോലീസ് താത്കാലികമായി പടന്നക്കാട് സ്നേഹസദനിലാക്കി.
പ്രസവിച്ച് 20-ാംനാൾ മാനസികവിഭ്രാന്തിയെ തുടർന്ന് കുഞ്ഞിനെയും കുടുംബത്തെയും ഉപേക്ഷിച്ച വീടുവിട്ട യുവതിയാണ് ഇവർ. തീവണ്ടിമാർഗമാണ് കാഞ്ഞങ്ങാട്ട് എത്തിയത്. സ്നേഹസദനിലെ ശുശ്രൂഷയിലും ചികിത്സയിലും ഓർമ്മകൾ തിരിച്ചുപിടിക്കുന്നതിനിടെയാണ് പിങ്ക് പോലീസിന്റെ കരുതൽ ഇവർക്ക് ബന്ധുക്കളെ തിരിച്ചുകിട്ടാൻ കാരണമായത്.
പോലീസ് സംഘത്തിലെ പിആർ രമ്യത മുംബൈയിലുള്ള തന്റെ ബന്ധുവഴി നടത്തിയ അന്വേഷണത്തിലാണ് മുംബൈ മാദ്ര പോലീസ് സ്റ്റേഷനിൽ ഒരു വീട്ടമ്മയെ കാണാതായ കേസ് നിലവിലുള്ളതായി വിവരം ലഭിച്ചത്. ഒടുവിൽ അമൃത്നഗറിലെ ബാവാമിയയുടെ ഭാര്യ ചാൻബിയാണ് ഇവരെന്ന് തിരിച്ചറിഞ്ഞു.
വിവരം ലഭിച്ചയുടനെ മാദ്ര പോലീസ് ബന്ധുക്കളെ കണ്ടെത്തി വിവരം കൈമാറി. തുടർന്നാണ് ഭർത്താവും യുവതിയുടെ അമ്മ ഹസീന അബ്ദുൾ ഷേക്കും മാദ്ര പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളും കാസർകോട് എത്തിയത്. പിങ്ക് പോലീസ് ജില്ലാ നോഡൽ ഓഫീസർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ്കുമാർ ആലക്കാലിന്റെ സാന്നിധ്യത്തിൽ ബന്ധുക്കൾ യുവതിയെ സ്വീകരിച്ച് നാട്ടിലേക്ക് തിരിച്ചു.
യുവതിയെ കണ്ടെത്തിയ പിങ്ക് പോലീസ് അംഗങ്ങളായ സിജെ സക്കീന, എ ഹേമ, എ രേഷ്മ, കെ അനില, കെ.അമൃത, പിആർ രമ്യത എന്നിവർക്ക് അഭിനന്ദന പ്രവാഹമാണിപ്പോൾ.