തിരുവല്ല: പെരിങ്ങര സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ മരണത്തിന് കാരണമായത് ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ഇരുപതിലേറെ മുറിവേറ്റിട്ടുണ്ടെന്നും പതിനെന്നു മുറിവുകൾ ആഴത്തിവുള്ളതാണെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വലതു ശ്വാസകോശത്തിന്റെ താഴെഭാഗത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം സന്ദീപിന്റെ മൃതദേഹം വീട്ടിലെത്തിച്ചു.
കഴിഞ്ഞദിവസം രാത്രി എട്ടു മണിയോടെ മേപ്രാലിൽ വെച്ചായിരുന്നു പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ ഒരു സംഘം കൊല്ലപ്പെടുത്തിയത്. ബൈക്കിലെത്തിയ സംഘം സന്ദീപിനെ വയലിലേക്ക് കൂട്ടികൊണ്ടുപോയ ശേഷം മാരകായുധങ്ങളുമായി കുത്തിക്കൊല്ലുകയായിരുന്നു. നാട്ടുകാർ എത്തിയപ്പോൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അക്രമികൾ സ്ഥലത്ത് നിന്ന് മടങ്ങിയത്.
ഇതിനിടെ സന്ദീപ് വധകേസിലെ മുഴുവൻ പ്രതികളേയും പോലീസ് പിടികൂടി. അഞ്ചാം പ്രതി അഭിയെ എടത്വായിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ ചാത്തങ്കരി സ്വദേശി ജിഷ്ണു, തിരുവല്ല കാവുംഭാഗം സ്വദേശി നന്ദു, പായിപ്പാട് സ്വദേശി പ്രമോദ, ഫൈസൽ എന്നിവരെ പോലീസ് പിടികൂടിയിരുന്നു. ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാദേശിക സിപിഐഎം നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. സജീവ ആർഎസ്എസ് പ്രവർത്തകൻ ജിഷ്ണു അടക്കമുള്ള അഞ്ച് പേരടങ്ങിയ സംഘമാണ് സന്ദീപിനെ വെട്ടിക്കൊന്നതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.