കേരളത്തിലെ ദുരിതാശ്വാസത്തിലേയ്ക്ക് പ്രവാസികള്‍ അയക്കുന്ന ലൈഫ് ജാക്കറ്റ് അടക്കമുള്ള സാധനങ്ങള്‍ക്ക് എയര്‍പോര്‍ട്ടില്‍ ഡ്യൂട്ടി ഈടാക്കുന്നു! ഡ്യൂട്ടി അടച്ചാല്‍ തന്നെ സാധനങ്ങള്‍ വേണ്ടെന്ന നിലപാടുമായി സര്‍ക്കാരും, പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു
കൊച്ചി: കേരളത്തിന്റെ ദുരിതകയത്തിലേയ്ക്ക് താങ്ങായി എത്തിയ പ്രവാസികള്‍ക്ക് തിരിച്ചടിയായി എയര്‍പോട്ടിലെ ഡ്യൂട്ടി ഈടാക്കല്‍. കഴിഞ്ഞ ദിവസം അയച്ച മൂന്നൂറോളം ലൈഫ് ജാക്കറ്റിനും, ഫ്ളെഡ് ബള്ബിനുമാണ് അധികൃതര്‍ പണം ഈടാക്കിയിട്ടുള്ളത്. കേരള ജനതയ്ക്കായി പണമടച്ച് കയറ്റിവിട്ടാല്‍ തന്നെ സ്വീകരിക്കാത്ത നിലപാടാണ് സര്‍ക്കാരും കൈകൊള്ളുന്നത്.
നൂറ്റാണ്ടില്‍ കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയമാണ് ഇപ്പോഴുള്ളത്. കേരള ജനതയോടൊപ്പം തങ്ങളുമുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയ പ്രവാസികള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടിയാകുന്നത്. ആദ്യ ഘട്ടത്തില്‍ കേരളത്തിലേക്ക് ആവശ്യ സാധനങ്ങള്‍ സൗജന്യമായി അയക്കാന്‍ അനുവദിച്ചിരുന്ന എയര്‍ ഇന്ത്യ അടക്കം ഇപ്പോള്‍ കൗണ്‍സുലേറ്റിന്റെ അനുമതി വേണം സാധനങ്ങള്‍ എത്തിക്കാന്‍ എന്ന നിലപാടില്‍ ആണ്.
സാമ്പത്തിക സഹായം അല്ലാതെ മറ്റൊന്നും വേണ്ടതില്ലെന്ന് സര്‍ക്കാരിനെ പ്രതിനിധീകരിച്ചു കൊണ്ട് ഉദ്യോഗസ്ഥര്‍ പറയുന്ന ഈ സാഹചര്യത്തിലും ക്യാമ്പില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും ആവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിന് വേണ്ടി പ്രവാസികളെയും സംഘടനകളെയും നിരന്തരം ബന്ധപ്പെടുന്നുണ്ട്. അങ്ങനെ ശേഖരിക്കുന്ന വസ്തുക്കളാണ് നാട്ടില്‍ എത്തിക്കാന്‍ കഴിയാതെ പ്രവാസികള്‍ വലയുന്നത്.
പ്രളയം ഏറെ നാശം വിതച്ച ചെങ്ങന്നൂരിനെയും ചാലക്കുടിയെയും, ഇടുക്കിയെയും ലക്ഷ്യമിട്ടാണ് രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട സാമഗ്രികള്‍ കയറ്റി അയച്ചത്. എന്നാല്‍ ഡ്യൂട്ടി വേണമെന്ന നിര്‍ദേശവും സര്‍ക്കാരിന്റെ നിലപാടും തിരിച്ചടിയ്ക്ക് വഴിവെച്ചു. ഈ നിലപാടിനതിരെ പ്രതിഷേധം കനക്കുകയാണ്. വലിയ ബോക്സുകളിൽ ആയി ഒരുപാട് സാധനങ്ങൾ ആണ് പല എയര്പോട്ടുകളിലായി കെട്ടികിടക്കുന്നത്. ഈ അവസ്ഥയില്‍ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് പ്രവാസികൾ.