തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമാണ്. മുമ്പ് നടത്തിയ പരീക്ഷകളിലും കോടതി സംതൃപ്തി പ്രകടിപ്പിച്ചു.
ചെറിയ കുട്ടികളാണ് പരീക്ഷ എഴുതുന്നത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്തണം. സര്‍ക്കാര്‍ എല്ലാ മുന്‍കരുതലും സ്വീകരിക്കും എന്ന് വിശ്വസിക്കുന്നുവെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
നേരത്തെ പരീക്ഷ സ്റ്റേ ചെയ്തപ്പോള്‍ ഒരു മൂന്നാം തരംഗം സപ്തംബറില്‍ ഉണ്ടാകും എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ സാധ്യത ഇപ്പോള്‍ കാണുന്നില്ല. സാങ്കേതിക സര്‍വ്വകലാശാല പരീക്ഷ ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതി എന്ന് കേരളം സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷയും അടുത്തിടെ നടന്നു.
അതിനാല്‍ പരീക്ഷ തടയേണ്ട സാഹചര്യം ഇപ്പോളില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. നീറ്റ് പോലുള്ള പ്രവേശന പരീക്ഷയുമായി പ്ളസ് വണ്‍ പരീക്ഷയെ താരതമ്യം ചെയ്യരുതെന്നും ഹര്‍ജിക്കാര്‍ നിര്‍ദ്ദേശിച്ചു.
എന്നാല്‍ ഈ വാദം തളളിയ ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സിടി രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരം എന്ന് വിലയിരുത്തി.
അതേസമയം, പരീക്ഷയ്ക്കായി പുതുക്കിയ ടൈംടേബിള്‍ തയ്യാറാക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ചോദ്യപേപ്പര്‍ നേരത്തെ തന്നെ സ്കൂളികളില്‍ എത്തിച്ചിട്ടുണ്ട്. എല്ലാ സ്കൂളുകളിലും അണുനശീകരണം നടത്തും. കുട്ടികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ പരീക്ഷ നടത്തും. കൊവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ചുകൊണ്ടാകും പരീക്ഷ നടത്തുക. എല്ലാ സ്കൂളുകളും അണുനശീകരണം നടത്തും.
മുഖ്യമന്ത്രിയെ കണ്ട് സ്കൂള്‍ തുറക്കുന്നുള്‍പ്പടെ തീരുമാനിക്കും. പരീക്ഷ നടത്തുന്നതിനെതിരെ ചിലര്‍ പ്രചാരണം നടത്തുന്നുണ്ട്. പരീക്ഷ എഴുതാനാഗ്രഹിക്കുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും. കുട്ടികളെ നിരുത്സാഹപ്പെടുത്തരുത്. സ്കൂള്‍ തുറക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം വേണം. സ്കൂള്‍ തുറക്കുന്നതിനെ സംബന്ധിച്ച് മികച്ച ആലോചന വേണമെന്നും മന്ത്രി പറഞ്ഞു.