കൊട്ടാരക്കര: എംസി റോഡിൽ മൈലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്കു പിന്നിൽ ബൈക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. കടയ്ക്കൽ കുമ്മിൾ വട്ടത്താമര കുന്നിൽകട കെഎസ്കെടിയു കോളനി ചരുവിളവീട്ടിൽ എസ് ശരത്ത് (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം വിതുർമല സ്വദേശികളായ വിനീത്, ആദർശ് എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച പുലർച്ചെ അഞ്ചേമുക്കാലോടെ ആയിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തുനിന്നു അടൂരിലേക്കു പോകുകയായിരുന്നു യുവാക്കൾ. ഇവർ സഞ്ചരിച്ച ബൈക്ക്, മൈലം ജങ്ഷനുസമീപം തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം.
അപകടത്തിൽ കഴുത്തൊടിഞ്ഞ ശരത്ത് തത്ക്ഷണം മരിച്ചു. വിനീതിന്റെയും ആദർശിന്റെയും നില ഗുരുതരമാണ്. നിർമ്മാണത്തൊഴിലാളികളാണ് മൂവരുമെന്ന് പോലീസ് പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രദേശത്ത് തെരുവുവിളക്കുകൾ പ്രകാശിക്കാതിരുന്നതും അപകടത്തിനു കാരണമായതായി പോലീസ് പറഞ്ഞു.
ശരത്തിന്റെ മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ. അച്ഛൻ: ശശി. അമ്മ: ലത. സഹോദരൻ: വിഷ്ണു.