കാളികാവ്: മലപ്പുറത്തെ മലയോരഗ്രാമങ്ങളെ ദുരിതത്തിലാക്കി വീണ്ടും മലവെള്ളപ്പാച്ചിൽ. തിങ്കളാഴ്ച പകൽ മൂന്നുമണിയോടെയാണ് അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. കാളികാവ്, അടയ്ക്കാക്കുണ്ട്, കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ്, കമ്പിപ്പാലം തുടങ്ങിയ ഭാഗങ്ങളിലുണ്ടായ വെള്ളത്തിന്റെ കുത്തൊഴുക്കിൽ നിരവധി കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി.
വൃഷ്ടിപ്രദേശമായ സൈലന്റ് വാലി വനമേഖലയിലുണ്ടായ മഴയാണ് മലവെള്ളപ്പാച്ചിലിന് ഇടയാക്കിയിട്ടുള്ളത്. കാളികാവ് പുഴ കരകവിഞ്ഞ് ചെത്തുകടവ് മൈതാനത്തിലൂടെ ഒഴുകി. അടയ്ക്കാക്കുണ്ടിലും മഞ്ഞൾപ്പാറ കമ്പിപാലത്തും പാലത്തിനൊപ്പം വെള്ളം ഉയർന്നു. പട്ടാണി തരിശിൽ വൈശ്യം വീട്ടിൽ ഹമീദ്, കരീം, മജീദ്, മാനു, തുടങ്ങിയവരുടെ കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി.
കാട്ടിൽ ശക്തമായ മഴപെയ്തതാണ് നാട്ടിലെ ജനങ്ങളെ ദുരിതത്തിലാക്കിയത്. നാട്ടിൻപുറങ്ങളിൽ മഴ തുടങ്ങുന്നതിനുമുൻപുതന്നെ മലയോരങ്ങളിലെ പുഴകൾ നിറഞ്ഞ് കവിഞ്ഞാണ് ഒഴുകിയിരുന്നത്. കഴിഞ്ഞ മാസമുണ്ടായ മലവെള്ളപ്പാച്ചിലിൽ ചോക്കാട് പഞ്ചായത്തിൽ കനത്ത നാശനഷ്ടം ഉണ്ടായിരുന്നു.
അടയ്ക്കാക്കുണ്ട് ചെറുപുഴ, മഞ്ഞൾപ്പാറ പുഴ, കാളികാവ് പുഴ തുടങ്ങിയവയെല്ലാം നിറഞ്ഞൊഴുകി. പുഴയോരങ്ങളിലെ റബ്ബർ, കവുങ്ങ് തോട്ടങ്ങളിലൂടെ വെള്ളം ഒഴുകി. കാളികാവ് പുഴ നിറഞ്ഞ് നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ വെള്ളംകയറി ഗതാഗതം മുടങ്ങി.