കോതമംഗലം: മെഡിക്കല്‍ വിദ്യാര്‍ത്ഥി മാനസയുടെ മരണവാര്‍ത്ത കഴിഞ്ഞ ദിവസം ഞെട്ടലോടെയായിരുന്നു കേരളക്കര കേട്ടത്. കൂട്ടുകാര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന മാനസയ്ക്കും സുഹൃത്തുക്കള്‍ക്കും ഇടയിലേക്ക് അപ്രതീക്ഷിതമായാണ് രഖില്‍ എത്തിയത്. മാനസയെ ബലംപ്രയോഗിച്ചു മുറിയിലേക്കു കൊണ്ടുപോയി വെടിവെച്ചുകൊല്ലുകയായിരുന്നു.
വെടിയൊച്ച കേട്ടതോടെ വിദ്യാര്‍ഥികള്‍ ബഹളംവെച്ചു. ഇതു കേട്ട് കെട്ടിടത്തിന്റെ ഉടമയും നാട്ടുകാരും ഓടിയെത്തി വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോള്‍ രണ്ടു പേരും താഴെ കിടക്കുകയായിരുന്നു. മാനസയില്‍ ജീവന്റെ തുടിപ്പ് ബാക്കി ഉണ്ടായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
മാനസയും സഹപാഠികളും 2 മണിക്കാണ് ക്ലാസ് കഴിഞ്ഞ് വീട്ടില്‍ എത്തിയത്. 3 മണിയോടെ ഭക്ഷണത്തിനിരുന്നു. എന്നാല്‍ ഭക്ഷണം കഴിച്ചുതീര്‍ക്കാന്‍ രാഖില്‍ മാനസയെ സമ്മതിച്ചില്ല. അതിനുമുമ്പ് ജീവന് കവര്‍ന്നു. കാപ്പുചാലില്‍ യൂസഫിന്റെ ഇരുനില കെട്ടിടമാണിത്. യൂസഫിന്റെ വീട് തൊട്ടടുത്തു തന്നെയാണ്.
അതേസയമം, രഖിലിനു കൈത്തോക്ക് (പിസ്റ്റള്‍) ലഭിച്ചത് എങ്ങിനെയെന്നു കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. രഖിലിന്റെ ക്രിമിനല്‍ പശ്ചാത്തലം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നെല്ലിക്കുഴിയില്‍ ഡോ. മാനസ വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്തു തന്നെ വാടകയ്ക്കു മുറിയെടുത്ത് ഒരു മാസത്തോളം തങ്ങിയ രഖില്‍ ഇവിടെ നിന്നാണോ സ്വദേശമായ കണ്ണൂരില്‍ നിന്നാണോ കൈത്തോക്ക് തരപ്പെടുത്തിയതെന്നും വ്യക്തമായിട്ടില്ല.
ഒരു വര്‍ഷം മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് മാനസയും രഖിലും പരിചയപ്പെടുന്നത്. എംബിഎ പഠനത്തിനു ശേഷം സ്വന്തമായി ബിസിനസ് ചെയ്യുകയാണെന്നാണ് രഖില്‍ പറഞ്ഞിരുന്നത്. ശല്യം കൂടിയപ്പോള്‍ മാനസ മാതാപിതാക്കളെ വിവരം അറിയിച്ചു. ജീവിക്കാന്‍ അനുവദിക്കില്ലെന്ന തരത്തില്‍ ഭീഷണി കൂടി ആയതോടെ അച്ഛന് മാധവന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.