പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ വെച്ച് മതിയായ രേഖകളില്ലാതെ ലോറിയിൽ കടത്താൻ ശ്രമിച്ച വസ്തുക്കൾ സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് സ്ക്വാഡ് പിടികൂടി. നിയമവിരുദ്ധ പ്രവർത്തനത്തിന് നികുതിയും പിഴയുമായി 4,76,456 രൂപ ഈടാക്കിയാണ് പിന്നീട് വസ്തുക്കൾ വിട്ടുനൽകി. പട്ടാമ്പിയിൽ നിന്ന് ഡൽഹിയിലേക്ക് ലോറിയിൽ കൊണ്ടുപോവുകയായിരുന്ന അലുമിനിയം, ചെമ്പ്, പാഴ് വസ്തുക്കൾ തുടങ്ങിയവയടങ്ങിയ ലോറിയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധനയിൽ കുടുങ്ങിയത്. നികുതിവെട്ടിപ്പ് കണ്ടെത്തുന്നതിനായി രൂപവത്കരിച്ച സ്ക്വാഡുകളുടെ പരിശോധന ശക്തമാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ജിഎസ്ടി ഇന്റലിജൻസ് കോഴിക്കോട് ജോയിന്റ് കമ്മീഷണർ ഫിറോസ് കാട്ടിൽ, ഡെപ്യൂട്ടി കമ്മിഷണർ കെ മുഹമ്മദ് സലിം എന്നിവരുടെ നിർദേശപ്രകാരം സ്റ്റേറ്റ് ടാക്സ് ഇന്റലിജൻസ് അസിസ്റ്റന്റ് കമ്മീഷണർ എഎം ഷംസുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ എംവി സ്വാദിഖ്, ടിവി മധുസൂദനൻ, വി അഞ്ജന, കെ സുജേഷ് ബാബു എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.