കാളികാവ്: ലോക്ക്ഡൗൺ കാലത്തെ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി തോന്നിയ പോലെ ചുറ്റിയടിക്കാൻ ജീവൻ പണയംവെച്ചുള്ള സാഹസികതയുമായി ചിലർ. അപകടവഴി തിരഞ്ഞെടുത്താണ് മിക്ക യുവാക്കളും കറങ്ങാനിറങ്ങുന്നത്. പോലീസിനെ വെട്ടിക്കുക മാത്രമാണ് ലക്ഷ്യം എന്ന രീതിയിലുള്ള യുവാക്കളുടെ പെരുമാറ്റം നാട്ടുകാർക്ക് പോലും ദുസ്സഹമാവുകയാണ്.
മലപ്പുറം കാളികാവിൽ രണ്ടടി വീതിമാത്രമുള്ള ചിറയുടെയും തോടിന്റേയുമൊക്കെ ഭിത്തിയിലൂടെ ബൈക്ക് ഓടിച്ച് യാത്ര നടത്തുന്നത് പതിവ് കാഴ്ചയാണിപ്പോൾ. സ്വന്തം ജീവനും കാൽനടയാത്രക്കാരുടെ ജീവനും വിലകൽപ്പിക്കാതെയാണ് ഇരുചക്രവാഹനങ്ങളിലുള്ള ഇവരുടെ യാത്ര.
കാളികാവിലെ മാത്രമല്ല മിക്ക സ്ഥലങ്ങളിലെയും സ്ഥിതി ഇതുതന്നെയാണെന്ന് നാട്ടുകാരും പറയുന്നു. കണ്ടെയ്ൻമെന്റ് മേഖലയായി പ്രഖ്യാപിച്ച കാളികാവിലെ പാലങ്ങളും ഇടവഴികളും പോലീസ് അടച്ചിട്ടുണ്ട്. കാളികാവ് -ചോക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അമ്പലക്കടവ് പാലവും അടച്ചു. ഇതോടെ ചോക്കാട്ടെ വിവിധ ഗ്രാമങ്ങളിലേക്ക് കടക്കാനാണ് ചിലർ പെവുന്തറവഴി വന്ന് കെട്ടുങ്ങൽ ചിറയ്ക്കുമുകളിലൂടെ ബൈക്ക് ഓടിച്ച് മറുകരയിലേക്ക് കടക്കുന്നത്.
കാൽനടയാത്രക്കാരും ഈ മാർഗംതന്നെ സ്വീകരിക്കുന്നതോടെ അപകടം ഏതുസമയവും സംഭവിക്കാം എന്നനിലയിലാണ് കാര്യങ്ങൾ. വേനൽ മഴയെത്തുടർന്ന് നിറഞ്ഞൊഴുകുന്ന ചിറയുടെ രണ്ടടി വീതിയുള്ള ഭിത്തിയിലൂടെയാണ് ബൈക്ക് ഓടിക്കുന്നത്. ഒന്നുപാളിയാൽ വെള്ളക്കെട്ടിലേക്കോ താഴെ കോൺക്രീറ്റ് തറയിലേക്കോ വീഴുമെന്നാണ് അവസ്ഥ.
ചെറിയ പാലങ്ങൾക്കുപുറമെ ഗതാഗതയോഗ്യമല്ലാതെ കിടക്കുന്ന ഇടവഴികളും മിക്കവരും യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നുണ്ട്. വാഹനപരിശോധനയ്ക്കായി കൈകാണിക്കുമ്പോൾ അമിതവേഗത്തിൽ കടന്നു കളയുന്നവരും കുറവല്ല.