തിരുവനന്തപുരം: വോട്ടെണ്ണൻ തുടങ്ങി മൂന്നാം മണിക്കൂറിൽ കേരളത്തിൽ ഇടത് മുന്നേറ്റം. നിലവിൽ എൽഡിഎഫ് 79 ഇടങ്ങളിലും യുഡിഎഫ് 58 ഇടങ്ങളിലും എൻഡിഎ മൂന്നിടങ്ങളിലുമാണ് ലീഡ് ചെയ്യുന്നതെങ്കിലും തുടക്കം എന്ന നിലയിൽ ഇരു മുന്നണികളും കടുത്ത മത്സരമാണ് കാഴ്ചവെക്കുന്നത്.
ശനിയാഴ്ച വരെ തിരികെ ലഭിച്ച തപാൽ ബാലറ്റുകൾ 4,56,771 ആണ്. മുൻ വർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി തപാൽ വോട്ടുകൾ കൂടുതൽ ഉള്ളതുകൊണ്ടുതന്നെ തപാൽ വോട്ടുകൾ നൽകുന്നത് വരാനിരിക്കുന്ന ഫലത്തിന്റെ സൂചനയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വോട്ടിങ് മെഷീനുകളിൽ ആദ്യ റൗണ്ട് എണ്ണിത്തീരുന്ന ആദ്യ മണിക്കൂറിലെ ലീഡ് നിലയും ഈ വഴിക്കാണ് സൂചന നൽകുന്നത്. കണ്ണൂർ, കോട്ടയം, ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നേറ്റമാണ് കാണപ്പെടുന്നത്.
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി, പാലായിൽ മാണി സി കാപ്പൻ, തൊടുപുഴയിൽ പിജെ ജോസഫ്, കെ. ബാബു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വടകരയിൽ കെകെ രമ എന്നിവരാണ് യുഡിഎഫിന്റെ ലീഡ് ചെയ്യുന്ന പ്രമുഖ നേതാക്കൾ. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ, അഴീക്കോട് കെ.വി സുമേഷ്, ഏലത്തൂരിൽ എ.കെ ശശീന്ദ്രൻ, തലശ്ശേരിയിൽ എ.എൻ. ഷംസീർ, പി.വി അൻവർ തുടങ്ങിയവർ മുന്നിട്ടുനിൽക്കുന്നു.
ബിജെിപി ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ തൃശ്ശൂരിൽ സുരേഷ് ഗോപി, പാലക്കാട്, നേമം എന്നിവിടങ്ങളിൽ അവർക്ക് ആദ്യഘട്ടത്തിൽ ലീഡ് ഉണ്ട്. കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണുള്ളത് എന്നാണ് റിപ്പോർട്ട്.