കാസര്‍കോട്: കേരളത്തിലാകമാനം കോവിഡ് വ്യാപിക്കുകയാണ്. കര്‍ശന നിയന്ത്രണങ്ങള്‍ ഇതിനോടകം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. അതിനിടെ കൊവിഡിനെ പ്രതിരോധിക്കാന്‍ വിചിത്ര ഉത്തരവിറക്കിയിരിക്കുകയാണ് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍. ജില്ലക്കുള്ളില്‍ സഞ്ചരിക്കാന്‍ കൊവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് കളക്ടറുടെ ഉത്തരവ്.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ രണ്ട് ഡോസ് വാക്സിനേഷന് എടുത്തതിന്റെ രേഖയോ വേണമെന്നാണ് നിര്‍ദേശം. ഇതിനെതിരെ പ്രതിഷേധം രൂക്ഷമാവുകയാണ്. ശനിയാഴ്ച്ച മുതല്‍ നിയന്ത്രണങ്ങള്‍ ബാധകമാവുമെന്നും ഉത്തരവില്‍ പറയുന്നു.
’14 ദിവസത്തിനുള്ളില്‍ കൊവിഡ് ടെസ്റ്റ് നടത്തിയ സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് കൊവിഡ്-19 വാക്സിന് എടുത്ത സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കാഞ്ഞങ്ങാട്, ഉപ്പള, കാസര്‍ഗോഡ്, ചെറുവത്തൂര്‍, നീലേശ്വരം, ഉപ്പള എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചത്. ഇതിനായി പൊലീസ് പരിശോധന കര്‍ശനമാക്കും. ഒപ്പം പ്രദേശങ്ങളില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റീവിനെ നിയോഗിക്കും.’ എന്നാണ് ജില്ലാ ദുരന്ത നിരവാരണ അതോറിറ്റിയുടെതായി ഇറങ്ങിയ പത്രക്കുറിപ്പില്‍ പറയുന്നത്.
ജില്ലയിലെ വിവിധ ടൗണുകളില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനുള്ള ദുരന്ത നിവാരണ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ദിവസങ്ങള്‍ എണ്ണി പണിയെടുക്കുന്നവന്റെ ജിവിതത്തെ കാണാതെയെടുക്കുന്ന ഇത്തരം തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് എഐവൈഎഫ് ജില്ലാ സെക്രട്ടറി പറഞ്ഞു.
മഞ്ചേശ്വരം അതിര്‍ത്തി കടക്കണമെങ്കില്‍ കോവിഡില്ല എന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന യെഡിയൂരപ്പയുടെ തീരുമാനത്തിനെതിരെ സമരം ചെയ്ത ഞങ്ങള്‍ക്ക് ജില്ലയ്ക്ക് അകത്തുള്ള ഗ്രാമങ്ങളില്‍ നിന്ന് ടൗണുകളിലേക്ക് പ്രവേശിക്കണമെങ്കില്‍ കോവിഡില്ല സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറയുമ്പോള്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.