പെരിന്തൽമണ്ണ: പിക്കപ്പ് വാനിടിച്ച് ഒരുദിവസം മുഴുവൻ റോഡരികിൽ അവശയായിക്കിടന്ന കാക്കക്കുഞ്ഞിന് രക്ഷകരായി പെരിന്തൽമണ്ണ ഗവ. ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനികൾ. ബുധനാഴ്ച ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞുപോകുമ്പോഴാണ് സ്കൂളിന് സമീപത്തെ റോഡിൽ കാക്കക്കുഞ്ഞിനെ പിക്കപ്പ് വാൻ ഇടിച്ചത് കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് കാക്കക്കുഞ്ഞിനെ ഒരാൾ നിരത്തിനുവശത്തേക്ക് മാറ്റുന്നത് കണ്ട കുട്ടികൾ അതിനെ അയാൾ പരിപാലിക്കുകയാണെന്നാണ് കുട്ടികൾ കരുതിയത്. എന്നാൽ പിറ്റേദിവസം രാവിലെ സ്കൂളിലേക്ക് വരുന്നവഴി അതേ കാക്കക്കുഞ്ഞ് സ്കൂൾ ഗേറ്റിന് മുന്നിൽ അവശയായി കിടക്കുന്നത് കണ്ടതോടെ കുട്ടികൾക്ക് സങ്കമാവുകയായിരുന്നു.
പിന്നെ ഒന്നും ആലോചിക്കാതെ മാളവികയും കൂട്ടുകാരും കാക്കക്കുഞ്ഞിനെ അവർ സ്കൂളിലേക്ക് കൊണ്ടുവന്നു. വെള്ളവും ബിസ്ക്കറ്റും നൽകി. ചിറകിനും കാലിനും പരിക്കേറ്റ് പറക്കാനാകാതെ അവശനിലയിലായ കാക്കക്കുട്ടിയെ പിന്നീട് അധ്യാപികമാർ മൃഗാശുപത്രിയിൽ കൊണ്ടുപോയി ചികിത്സയും നൽകി. കാക്കകുട്ടിയെ തേടി കാക്കകൂട്ടം എത്തുന്നത് വരെ വെള്ളവും ഭക്ഷണവും കൊടുത്തും തലോടിയും വിദ്യാർത്ഥിനികൾ ശുശ്രൂഷിച്ചു.
സ്കൂൾ വളപ്പിലെ മഹാഗണി മരത്തിലുള്ള കാക്കക്കൂട്ടത്തിൽ കുഞ്ഞിന്റെ രക്ഷിതാക്കളുമുണ്ടാകുമെന്ന വിശ്വാസത്തിൽ കടലാസുപെട്ടിയിൽ മരത്തിന് താഴെവെച്ച് കുട്ടികൾ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പത്താംക്ലാസ് വിദ്യാർത്ഥിനികളായ എം മാളവിക, എംകെ അയിഷ സന, എംകെ ഫാത്തിമിത്ത് സഫ്ന, അയിഷ ഹുദ, എംകെ നിസ്മ, അയിഷ ഷഹ്മ എന്നിവരാണ് പരിക്കേറ്റ കാക്കക്കുഞ്ഞിനെ പരിപാലിച്ചത്.